തമിഴ്നാട് സ്വദേശികൾ ബസിൽ നാട്ടിലേക്ക് തിരിച്ചു
Mail This Article
അഴീക്കോട് ∙ നാട്ടിൽ പോകാനാകാതെ അഴീക്കൽ ഫിഷിങ് ഹാർബറിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികൾ ബസ് മാർഗം നാട്ടിലേക്ക് മടങ്ങി. 50 ദിവസത്തിലേറെയായി ഹാർബറിൽ കഴിയുന്ന രാമേശ്വരത്തുകാരായ 56 മത്സ്യത്തൊഴിലാളികൾക്കാണ് ബോട്ടുടമസ്ഥ സംഘത്തിന്റെ നേതൃത്വത്തിൽ ബസുകൾ ഒരുക്കിയത്. ഇന്നലെ രാവിലെ ബസുകൾ യാത്ര തിരിച്ചു. കെ.സുധാകരൻ എംപിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്നാണ് തമിഴ്നാട് സർക്കാറിൽ നിന്നു പ്രത്യേക പാസ് അനുവദിച്ചു കിട്ടിയത്.
അഴീക്കൽ ഹാർബറിൽ കോസ്റ്റൽ എസ്ഐ എം.മധുസൂദനൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ബിജു ഉമ്മർ, എഎസ്ഐമാരായ പുരുഷോത്തമൻ, സി.കൃഷ്ണൻ, ബോട്ട് ഉടമകളായ കെ.ഷറഫുദ്ദീൻ, കെ.ഹാരിസ്, കെ.പി.നൗഷാദ്, എസ്.പി.മൻസൂർ, കെ.വി.രതീഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷൈനി, ലേബർ ഓഫീസർ ടി.ആർ.രാജൻ, പ്രമോദ്, ടി.പി.ആബിദ് എന്നിവർ സംബന്ധിച്ചു. മുഴുവൻ തൊഴിലാളികൾക്കും മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി.