ADVERTISEMENT

കണ്ണൂർ ∙ കോവിഡും ലോക്‌ഡൗണും കാരണം നിലച്ചുപോയ ആഘോഷങ്ങൾ വീണ്ടെടുക്കാൻ ഒരുങ്ങി വിഷു വിപണി. ആളുകൾ കുടുംബസമേതം വിപണികളിലേക്ക് എത്തിത്തുടങ്ങിയതോടെ ഗ്രാമങ്ങളും നഗരങ്ങളും തിരക്കിലമർന്നു. വിഷുവും ഈസ്റ്ററും റമസാൻ മാസവും ഒന്നിച്ചെത്തിയതും വിപണിക്ക് ഉണർവായി. പടക്കങ്ങളും പച്ചക്കറിയും ചട്ടിയും കലവുമെല്ലാം വാങ്ങാൻ തിരക്കോടു തിരക്കാണ്.

പൊട്ടട്ടെ കാത്തിരിപ്പിന്റെ സങ്കടം

രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ആഘോഷിക്കാൻ അവസരം ലഭിച്ച വിഷുക്കാലം പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും അവിസ്മരണീയമാക്കാൻ ഒരുങ്ങുകയാണ് നാട്. നിലച്ചക്രം, പൂത്തിരി, മത്താപ്പൂ, ലൈറ്റ് എന്നിവയെല്ലാം പടക്കക്കടകളിൽ നിരന്നു കഴിഞ്ഞു. മാനത്ത് വർണ വിസ്മയം തീർക്കുന്ന സ്കൈ ഷോട്ടുകളും വിപണിയിലെത്തി. പേടിപ്പിക്കാത്ത പടക്കങ്ങളോടാണു നിലവിൽ ആളുകൾക്ക് താൽപര്യം.

കുറഞ്ഞ വിലയ്ക്കു ലഭ്യമാകുന്ന വർണപ്പൊലിമയുള്ള ചൈനീസ് ഇനങ്ങൾക്കാണു പൊതുവേ ആവശ്യക്കാരേറെ. കമ്പിത്തിരി, മത്താപ്പൂ, ഓലപ്പടക്കം, ചക്രം, നിലാത്തിരി, പൂത്തിരി, റോക്കറ്റ് എന്നിവയൊക്കെയാണ് അന്നും ഇന്നും വിപണി ഭരിക്കുന്നത്. ഹെലികോപ്‌ടർ, ബട്ടർഫ്ലൈ, മിനി സൈറൺ, കളർ റെയിൻ, സ്റ്റാർ റഷ്, യോ യോ, മൂന്നു തവണ പൊട്ടുന്ന എലി വാണം, ഫാൻസി പോപ്സ് എന്നിവയാണ് ഈ വർഷത്തെ താരങ്ങൾ.

വർണച്ചാർത്ത് തീർക്കുന്ന പൂമ്പാറ്റ, ചൈനീസ് പടക്കങ്ങൾ എന്നിവ വിപണിയിൽ സജീവമായി. കഴിഞ്ഞവർഷം ഇറങ്ങിയ ഒടിയനും പുലിമുരുകനും ഇക്കുറിയും ആവശ്യക്കാരേറെ. വീട്ടിലേക്ക് കത്തിക്കാനും പൊട്ടിക്കാനുമുള്ള വിഭവങ്ങളെല്ലാം ചേർത്തുള്ള ‘കോംബോ’ ഓഫറുകളും കടകളിൽ ലഭ്യമാണ്. 499 രൂപയ്ക്ക് 15 ഇനം പടക്കങ്ങളും 999 രൂപയ്ക്ക് 22 ഇനം പടക്കങ്ങളും 1499 രൂപയ്ക്ക് 26 ഇനം പടക്കങ്ങളുമെല്ലാം ഇങ്ങനെ ലഭിക്കും.

വിഷുവിനു മുന്നോടിയായി ഏച്ചൂർ ടൗണിൽ വിൽപനയ്ക്കെത്തിച്ച മൺപാത്രങ്ങൾ.  ചിത്രം: മനോരമ
വിഷുവിനു മുന്നോടിയായി ഏച്ചൂർ ടൗണിൽ വിൽപനയ്ക്കെത്തിച്ച മൺപാത്രങ്ങൾ. ചിത്രം: മനോരമ

കണി കാണാൻ മൺകലങ്ങൾ

മൺപാത്ര മേഖലയിൽ ഏറ്റവും പ്രതീക്ഷ പകരുന്ന നാളുകളാണു വിഷുക്കാലം. കണി കാണാനുള്ള മൺകലങ്ങൾക്കാണ് ആവശ്യക്കാരേറെ. 300– 400 രൂപയെങ്കിലും ലഭിച്ചാലേ നഷ്ടമില്ലാതെ മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂവെന്നും തൊഴിലാളികൾ പറയുന്നു. ഇത്തവണ നേരിട്ടുള്ള വിപണനവും ലഭിക്കുന്നുണ്ട്. സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്ന വിപണന സ്റ്റാളുകളും തങ്ങൾക്കു ഗുണകരമാകുന്നുണ്ടെന്ന് ഇവർ പറയുന്നു.

വിഷുവിനോടനുബന്ധിച്ച് കണ്ണൂർ മേലേചൊവ്വയിൽ വിൽപനയ്ക്ക് ഒരുക്കിയ കൃഷ്ണ വിഗ്രഹങ്ങൾ. ചിത്രം: മനോരമ
വിഷുവിനോടനുബന്ധിച്ച് കണ്ണൂർ മേലേചൊവ്വയിൽ വിൽപനയ്ക്ക് ഒരുക്കിയ കൃഷ്ണ വിഗ്രഹങ്ങൾ. ചിത്രം: മനോരമ

അതേസമയം കളിമണ്ണ് ലഭിക്കാത്തതു പ്രതിസന്ധിയാണ്. കളിമണ്ണ് എത്തിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. നൂറ്റിഅൻപതോളം കുടുംബങ്ങൾ മാത്രമേ മൺപാത്ര നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നുള്ളൂ. പുതുതലമുറ ഈ രംഗത്തേക്കു വരുന്നില്ലെന്ന് ഇവർ പറയുന്നു.

ചക്കയാണ് എല്ലാം... വിഷുവിനു മുന്നോടിയായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും, ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ അസോസിയേഷനും ചേർന്ന് നടത്തുന്ന ചക്ക മഹോത്സവത്തിൽ നിന്ന്. ചക്ക കൊണ്ടു ഉണ്ടാക്കിയ ധാരാളം വിഭവങ്ങൾ ഇവിടെ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. 	 ചിത്രം: മനോരമ
ചക്കയാണ് എല്ലാം... വിഷുവിനു മുന്നോടിയായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും, ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ അസോസിയേഷനും ചേർന്ന് നടത്തുന്ന ചക്ക മഹോത്സവത്തിൽ നിന്ന്. ചക്ക കൊണ്ടു ഉണ്ടാക്കിയ ധാരാളം വിഭവങ്ങൾ ഇവിടെ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. ചിത്രം: മനോരമ

ചക്കകൊണ്ട് ഉത്സവം

ചക്ക കൊണ്ടുള്ള ഉണ്ണിയപ്പം, ഹൽവ, പായസം, സ്ക്വാഷ്, പുട്ടുപൊടി, ചമ്മന്തി, ഐസ്ക്രീം, അച്ചാർ, ചക്കവരട്ടി മുതൽ ചക്ക പപ്പടം വരെ ഒരുക്കി വിഷു വിപണിയിൽ വേറിട്ടു നിൽക്കുകയാണ് പഴയ ബസ് സ്റ്റാൻഡിനു സമീപമുള്ള ‘ചക്ക മഹോത്സവം’ മേള. ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും ജാക്ക്ഫ്രൂട്ട് പ്രമോഷൻ അസോസിയേഷനും സംയുക്തമായാണു ‌മേള ഒരുക്കിയിരിക്കുന്നത്. ഇവരുടെ കേരളത്തിലെ 466മത് മേളയാണിത്.

കൊട്ടാരക്കരയും ഹരിപ്പാടും മേളകൾ നടക്കുന്നുണ്ടെന്നു ജാക്ക്ഫ്രൂട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റെജി തോമസ് പറഞ്ഞു. തൃശൂർ, ചാലക്കുടി, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള ചെറുകിട സംരംഭകർ വഴിയാണു മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കുന്നത്. അവയെ സംസ്ഥാനത്തുടനീളം വിറ്റഴിക്കുകയെന്നതാണു മേളയുടെ ലക്ഷ്യം.വിവിധയിനം പ്ലാവിൻ തൈകളും മൂപ്പെത്തിയതും പഴുത്തതുമായ ചക്കയും വിൽപനയ്ക്കുണ്ട്. മേള 3ന് അവസാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com