വന്ദേഭാരതിന് തലശ്ശേരിയിൽ സ്റ്റോപ് അനുവദിക്കണം: മന്ത്രിക്ക് നിവേദനം
Mail This Article
കണ്ണൂർ ∙ വന്ദേഭാരത് ട്രെയിനിന് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി. തലശ്ശേരി പ്രധാനപ്പെട്ട ആധ്യാത്മിക തീർഥാടന കേന്ദ്രവും വിനോദ സഞ്ചാര കേന്ദ്രവും ആണ്. ദിനം പ്രതി പതിനായിരത്തോളം യാത്രക്കാർ ഈ സ്റ്റേഷനിൽ എത്തുന്നു. എന്നിട്ടും പ്രധാനപ്പെട്ട പല ട്രെയിനുകൾക്കും തലശ്ശേരിയിൽ സ്റ്റോപ്പ് ഇല്ലാത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. വന്ദേഭാരത് ട്രെയിനിൽ ഏതെങ്കിലും ഒന്നിന് തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കുകയാണെങ്കിൽ യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമായിരിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് എന്നിവരും നിവേദക സംഘത്തിൽ പങ്കെടുത്തു.
നിവേദനം സമർപ്പിച്ച് തലശ്ശേരി റെയിൽവേ പാസഞ്ചർ അസോ.
തലശ്ശേരി∙ദക്ഷിണ റെയിൽവേ ജനറൽ മാനേജർ കേരളത്തിലെ എംപിമാരുമായി ഈ മാസം വിളിച്ചു ചേർക്കുന്ന റെയിൽവേ വികസന യോഗത്തിൽ അവതരിപ്പിക്കുവാൻ തലശ്ശേരി റെയിൽവേ സ്റ്റേഷൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അടങ്ങിയ നിവേദനം തലശ്ശേരി റെയിൽവേ പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളായ ശശികുമാർ കല്ലിഡുംബിൽ, ഗിരിഷ് മക്രേരി എന്നിവർ കെ.മുരളീധരൻ എംപിക്കു സമർപ്പിച്ചു.തലശ്ശേരി മൈസൂരു റെയിൽവേ യാഥാർഥ്യമാക്കുക. സ്റ്റേഷനിൽ ഐലൻഡ് പ്ലാറ്റ്ഫോം നിർമിക്കുക. ഡബ്ലിങ്ങിൽ നഷ്ടപ്പെട്ട ഒരു ലൈൻ പുനഃസ്ഥാപിച്ച് ബർത്തിങ് സൗകര്യം കൂട്ടുക. സമയ നഷ്ടം നികത്താൻ ലൂപ് ലൈൻ പുനഃക്രമീകരിക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനമാണു നൽകിയത്.