ADVERTISEMENT

ഇരിട്ടി ∙ 20 ലീറ്റർ റബർ പാൽ കുടിച്ച പശുവിനെ 3 ഡോക്ടർമാർ ചേർന്നു സങ്കീർണമായ ശസ്ത്രക്രിയയിലൂടെ രക്ഷപെടുത്തി. പടിയൂർ പഞ്ചായത്തിലെ മണ്ണേരി ഓടക്കടവ് തറക്കിനാൽ ജോമോന്റെ പശുവാണു തോട്ടത്തിൽ ബക്കറ്റിൽ വച്ചിരുന്ന റബർ പാൽ കുടിച്ചത്. ഉടൻ തന്നെ പടിയൂർ വെറ്റിനറി ഡിസ്പൻസറിയിലെ സർജൻ ഡോ.ടി.അഭിലാഷിനെ വിവരം അറിയിച്ചു. അദ്ദേഹം മയ്യിൽ െവറ്റിനറി ആശുപത്രിയിലെ സർജൻ ഡോ. ആസിഫ് എം. അഷ്റഫ്, പുല്ലൂപ്പി മൃഗാശുപത്രിയിലെ ഡോ.റിൻസി തെരേസ എന്നിവരുടെ സഹായം തേടി. ഒരു മണിക്കൂറിനകം സ്ഥലത്തെത്തിയ 3 ഡോക്ടർമാരും ചേർന്ന് പശുവിന്റെ വയറ്റിൽ നിന്ന് റബർ പാലും 50 കിലോയോളം പുല്ലും 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു.

പശുവിനെ കിടക്കാൻ അനുവദിക്കാതെ അനസ്തീഷ്യ നൽകിയായിരുന്നു ശ്രമകരമായ ദൗത്യം. പശു കിടന്നാൽ ശസ്ത്രക്രിയയും അതിജീവനവും സങ്കീർണമാകുമായിരുന്നു. പശുവിന്റെ വയർ ശുചിയാക്കിയ ശേഷം പുതിയതായി 20 കിലോ പച്ചപ്പുല്ല് വയറിൽ നിറച്ച് മുറിവു തുന്നിക്കെട്ടി. നഷ്ടമായ ജീവാണുക്കളെ തിരികെ പശുവിന്റെ വയറ്റിൽ എത്തിക്കുക എന്നതായിരുന്നു അടുത്ത ജോലി. ഇതിനായി അടുത്തുള്ള കശാപ്പു കടയിൽ നിന്ന് കശാപ്പു ചെയ്ത പശുക്കളുടെ വയറിൽ അവശേഷിച്ച പുല്ല് കൊണ്ടുവന്നു പിഴിഞ്ഞ് വെള്ളം പശുവിനെ കുടിപ്പിച്ചു. 3 ദിവസം ഇതേ രീതിയിൽ കശാപ്പു കടയിൽ നിന്ന് എത്തിക്കുന്ന പുല്ലു പിഴിഞ്ഞു നൽകും. ആവശ്യത്തിനു ജീവാണു ലഭിക്കുന്നതു വരെ നിരീക്ഷണവും തുടരും.

വളർത്തു മൃഗങ്ങൾ കൂടിയ അളവിൽ റബർ പാൽ കഴിച്ചാൽ ശസ്ത്രക്രിയ അല്ലാതെ വേറെ മാർഗമില്ല. റബർ പാൽ വയറ്റിൽ എത്തി അധികനേരം കഴിഞ്ഞാൽ വയറ്റിൽ അവശേഷിക്കുന്ന തീറ്റയുമായി ചേർന്നു പാൽ കട്ടപിടിച്ചു ശസ്ത്രക്രിയ പോലും ഫലിക്കാത്ത അവസ്ഥ വരും. ശസ്ത്രക്രിയ നടത്തുന്നതിനുള്ള സമയം വൈകുന്നതിനനുസരിച്ചു പ്രശ്നം സങ്കീർണമാവും. റബർ തോട്ടത്തിലോ, റബർ പാൽ ശേഖരിച്ചു വച്ച സ്ഥലത്തോ വളർത്തു മൃഗങ്ങൾ എത്താതെ സൂക്ഷിക്കുക മാത്രമാണു പ്രതിരോധ മാർഗം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com