7,500 ഘനമീറ്റർ മണൽ ലേലം ചെയ്തു
Mail This Article
ഇരിട്ടി∙ 3 വർഷം നീണ്ട അനിശ്ചിതത്വം നീങ്ങി. പ്രളയാവശിഷ്ടം നീക്കം ചെയ്യുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനം പായം പഞ്ചായത്തിലെ 3 കേന്ദ്രങ്ങളിൽ വാരി സൂക്ഷിച്ചിരുന്ന 7500 ഘനമീറ്റർ മണൽ ജിയോളജി വകുപ്പിന്റെ പാസ് മുഖാന്തരം വിൽപന തുടങ്ങി. 100 ഘനയടി മണലിന് 6,800 രൂപ എന്ന നിരക്കിലാണ് വിൽപന. കേരള ക്ലേയ്സ് ആൻഡ് സെറാമിക്സ് പബ്ലിക് ലിമിറ്റഡ് 2020ൽ ബാരാപോൾ പുഴയിൽ നിന്നു വാരി സൂക്ഷിച്ചതാണു മണൽ.
ടെൻഡർ ഇല്ലാതെ മണൽ വാരുന്നതിനെതിരെ ജനരോഷം ശക്തമായതോടെ പരാതിയിൽ തീർപ്പാകും വരെ മണൽ പഞ്ചായത്തിന്റെ അധീനതയിൽ സൂക്ഷിക്കുകയായിരുന്നു.സ്വകാര്യ വ്യക്തികളിൽനിന്നു ലീസിനെടുത്ത സ്ഥലത്തായിരുന്നു മണൽ സൂക്ഷിച്ചിരുന്നത്. തീരുമാനം നീണ്ടതോടെ മണൽ സൂക്ഷിക്കാൻ സ്ഥലം നൽകിയവർ പ്രതിസന്ധിയിലായി.
ഇവരും മണൽ വാരാൻ സിറാമിക്‌സിന് സഹായങ്ങൾ നൽകിയവരും ഹൈക്കോടതിയെ സമീപിച്ചതോടെ മണൽ വിൽപന നടത്തി പണം അനുവദിക്കാൻ ഉത്തരവായിരുന്നു. തുടർന്നതാണു ലേലം വിളിക്കാൻ സാഹചര്യം ഒരുങ്ങിയത്.ഒരു ഘനമീറ്റർ മണലിന് 1036 രൂപ കണക്കാക്കിയാണ് മണൽ ഒരാൾ ലേലത്തിൽ എടുത്തത്. വാരിക്കൂട്ടി വർഷങ്ങൾ കഴിഞ്ഞതിനാൽ മണൽ കഴുകി മണ്ണൂം കല്ലും മറ്റു മാലിന്യങ്ങളും നീക്കം ചെയ്തതാണു വിൽപന നടത്തുന്നത്.
സർക്കാർ പിടിപ്പുകേട്; നഷ്ടം കോടികൾ
പഴശ്ശി അണക്കെട്ടിൽ ചേരുന്ന പുഴകളിൽ നിന്നു മണൽ ലേലം ചെയ്ത് വിൽപന നടത്താനുള്ള നടപടി ഇല്ലാത്തതിനാൽ സർക്കാർ ഖജനാവിനു നഷ്ടം കോടികൾ. 10 വർഷം മുൻപ് വരെ പഴശ്ശി അണക്കെട്ടിൽ നിന്നുള്ള മണൽ വാരുന്നതിനു ലേലം നൽകിയിരുന്നു. 3.5 കോടിയോളം രൂപയ്ക്കാണു അവസാനമായി ലേലം നടന്നത്. ഇ - മണൽ പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ നൽകുന്ന പാസ് മുഖേന ആവശ്യക്കാർക്കു വിതരണവും നടത്തിയിരുന്നു. ലേല നടപടികൾ ഇല്ലാതായതോടെ പഴശ്ശിയിലും ബാവലിപുഴയിലും ബാരാപുഴയിലും 5 മീറ്ററിലധികം ഉയത്തിലാണ് മണൽത്തിട്ടകൾ ഉള്ളത്. പുഴയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്തില്ലെങ്കിൽ വീണ്ടും പ്രളയത്തിനു വഴിയൊരുക്കുമെന്ന ആശങ്കയുമുണ്ട്.