പാനൂർ പുല്ലൂക്കരിയിൽ സംഘർഷം: സിപിഎം, ലീഗ് പ്രവർത്തകർക്ക് പരുക്ക്
Mail This Article
പാനൂർ ∙ സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.ധനഞ്ജയനു നേരെയും എൽഡിഎഫ് മണ്ഡലം സെക്രട്ടറി രൺദീവിനു നേരെയും മുസ്‍ലിം ലീഗ് പ്രവർത്തകർ പുല്ലൂക്കരയിൽ അക്രമം നടത്തിയതായി പരാതി. രണ്ടു പേരെയും ചൊക്ലി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മുസ്‍ലിം ലീഗ് പ്രവർത്തകർക്കു നേരെയും ആക്രമണം ഉണ്ടായതായി പരാതിയുണ്ട്. ജാസിം, അജ്നാസ് എന്നിവർക്കാണ് പരുക്കേറ്റു. മുക്കിൽപ്പീടിക നന്നാടത്തിൽ പീടികയ്ക്കു സമീപത്തായിരുന്നു അക്രമം. സിപിഎം പ്രവർത്തകർ അക്രമിച്ചതായാണ് പരാതി. വീടുകളിൽ പ്രചാരണം നടത്തുകയായിരുന്ന എൽഡിഎഫ് പ്രവർത്തകരെ തടഞ്ഞ വിവരം അറിഞ്ഞെത്തിയപ്പോൾ അക്രമിച്ചതായാണ് പരാതി. സിസിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി ടി.വി.രാജേഷ്, എൽഡിഎഫ് നേതാക്കളായ കെ.ഇ.കുഞ്ഞബ്ദുല്ല, എ.പ്രദീപൻ, രവിന്ദ്രൻ കുന്നോത്ത് എന്നിവർ ആശുപത്രയിലെത്തി.
പിന്നിൽ സിപിഎമ്മെന്ന് ലീഗ്
പാനൂർ ∙ പുല്ലൂക്കരയിൽ സംഘർഷമുണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നതായി മുസ്‍ലിം ലീഗ് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പു ദിവസം സിപിഎം അക്രമത്തിൽ കൊല്ലപ്പെട്ട മുസ്‍ലിം യൂത്ത്‍ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾ വോട്ടഭ്യർഥിച്ച് ഇതേ സ്ഥലത്ത് വീടുകൾ കയറിയപ്പോഴുണ്ടായ വാക്കുതർക്കമാണ് പ്രശ്നത്തിനു തുടക്കമെന്നും നേതാക്കൾ പറയുന്നു. മൻസൂറിന്റെ മൂന്നാം ചരമ വാർഷിക ദിനമായിരുന്നു ഇന്നലെ.