ADVERTISEMENT

ഇരിട്ടി∙ ആറളം ഫാം കൃഷിയിടത്തിൽ കയറാതിരിക്കാൻ വൈദ്യുതി തൂക്കുവേലി സ്ഥാപിച്ചപ്പോൾ പുതുവഴിയിലൂടെയെത്തി നാശം വിതച്ചു കാട്ടാനക്കൂട്ടം. ഫാം ബ്ലോക്ക് 5 ൽ തൊഴിലാളികളുടെ കഞ്ഞിപ്പുര തകർത്ത കാട്ടാനക്കൂട്ടം സെൻട്രൽ നഴ്സറിയുടെ വൈദ്യുതി വേലിയും തകർത്തു നാശം വിതച്ചു. 

കൃഷിയിടത്തിന്റെ അതിരിൽ വൈദ്യുതി തൂക്കുവേലി സ്ഥാപിച്ചിട്ടുള്ളതിനാൽ പുഴ കടന്നു ഓടൻതോട് പാലത്തിനടിയിലൂടെയാണു ആനക്കൂട്ടം കൃഷിയിടത്തിലേക്കു പ്രവേശിച്ചത്. ഫാമിന്റെ പ്രധാന ഓഫിസിനു സമീപത്തുകൂടിയെത്തിയ ആനക്കൂട്ടം ബ്ലോക്ക് 5 ന്റെ ഓഫിസിനും കേടുപാട് വരുത്തി. സെൻട്രൽ നഴ്സറിയിൽ അത്യുൽപാദന ശേഷിയുള്ള പ്ലാവിൻ തൈകൾ വ്യാപകമായി നശിപ്പിച്ചു. 

ആറളം ഫാം നഴ്‌സറിയുടെ വൈദ്യുതി വേലി കാട്ടാനക്കൂട്ടം തകർത്ത നിലയിൽ.
ആറളം ഫാം നഴ്‌സറിയുടെ വൈദ്യുതി വേലി കാട്ടാനക്കൂട്ടം തകർത്ത നിലയിൽ.

തൈ ഒന്നിനു 300 രൂപ മുതൽ 500 രൂപ വരെ വിലയ്ക്കു വിൽക്കുന്ന തൈകളാണു ആനക്കൂട്ടം പിഴുതത്.ആറളം ഫാം – വന്യജീവി സങ്കേതം അതിരിൽ 37.09 കോടി രൂപ ചെലവിൽ ആനമതിൽ നിർമിക്കുന്നതിനു മുന്നോടിയായി ഫാം കൃഷിയിടത്തിന്റെ അതിരിൽ സോളർ തൂക്കുവേലി സ്ഥാപിച്ചിരുന്നു. 

വന്യജീവി സങ്കേതം അതിരിൽ വനം വകുപ്പും സോളർ തൂക്കുവേലി സ്ഥാപിച്ചിരുന്നു. 3 ഘട്ടങ്ങളിലായി 28 ആനകളെ വന്യജീവി സങ്കേതത്തിലേക്കു തുരത്തുകയും ചെയ്തിരുന്നു. അവശേഷിച്ചവയെയും തുരത്തുന്നതിനായി പദ്ധതി തയാറാക്കുന്നതിനിടെ ആനകൾ പുതുവഴി കണ്ടെത്തി ഫാം കൃഷിയിടത്തിൽ പ്രവേശിച്ചതു പ്രതിരോധ നീക്കങ്ങൾ പ്രതിസന്ധിയിലാക്കി. ചീങ്കണ്ണി, കക്കുവ, ഓടൻതോട്, വളയംചാൽ എന്നീ പുഴകളെല്ലാം ഫാമിനു അതിരിലാണ്. പുഴ വഴി ആന വരാതിരിക്കാൻ ശക്തമായ പ്രതിരോധം തീർക്കേണ്ടതുണ്ട്.

ഓടൻതോട് പാലത്തിന് അടിവശം വേലികെട്ടും
ഓടൻതോട് പാലത്തിനു അടിവശം വഴി ആനക്കൂട്ടം ഫാം കൃഷിയിടത്തിൽ പ്രവേശിച്ച സാഹചര്യത്തിൽ ഈ വഴി അടയ്ക്കാൻ ഫാം അധികൃതർ ശ്രമം തുടങ്ങി. പാലത്തിന് അടിവശം വൈദ്യുതി വേലി സ്ഥാപിക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഡോ. കെ.പി.നിധീഷ് കുമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com