വിയോജിപ്പിന്റെ ശബ്ദങ്ങളെ രാജ്യത്തുനിന്ന് തുടച്ചുനീക്കാനുള്ള ശ്രമം: പ്രകാശ് കാരാട്ട്
Mail This Article
മയ്യിൽ∙ഹിന്ദുരാഷ്ട്ര നിർമിതിയിലേക്ക് രാജ്യത്തെ കൊണ്ടുപോകാനാണ് ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നത്. ജനാധിപത്യ മൂല്യങ്ങളെ തകർക്കാനും വിയോജിപ്പിന്റെ എല്ലാ ശബ്ദങ്ങളും രാജ്യത്തുനിന്നു തുടച്ചുനീക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തുകയാണ് നരേന്ദ്രമോദി സർക്കാരും ബിജെപിയുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. എൽഡിഎഫ് നേതൃത്വത്തിൽ മയ്യിലിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.
മതനിരപേക്ഷത ഉയർത്തി പിടിക്കുന്ന കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്താൻ അനുവദിക്കാത്തതിന്റെ പകപോക്കലാണ് കേന്ദ്രസർക്കാർ, മുഖ്യമന്ത്രി പിണറായി വിജയന്റെ എൽഡിഎഫ് കേരള സർക്കാരിനോട് കാണിക്കുന്നതെന്നും കാരാട്ട് കൂട്ടിച്ചേർത്തു. കെ.വി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി, ഇ.പി.ആർ.വേശാല, സി.പി.മുരളി, കെ.സാജൻ, അബ്ദുറഹിമാൻ പാവന്നൂർ, എൻ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.ഏച്ചൂരിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലിയും പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യം നിലനിൽക്കണോ എന്ന ചോദ്യമുയർത്തുന്ന വേളയിലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിന്നാക്ക വിഭാഗങ്ങളും ദലിതരും രണ്ടാം തരം പൗരന്മാരായി മാറുകയാണ്. കോർപറേറ്റ്‌വൽക്കരണം രൂക്ഷമായി. 83 ശതമാനം യുവജനങ്ങൾക്കും തൊഴിൽ ഇല്ല. ബിജെപി പ്രകടന പത്രികയിൽ വിലക്കയറ്റം, പെട്രോളിയം വിലവർധന തുടങ്ങിയവ സംബന്ധിച്ച് പരാമർശം ഇല്ല. കോൺഗ്രസിന്റെ നയങ്ങൾ ജനവിരുദ്ധമാണ്. കോൺഗ്രസിനെ പിന്തുണക്കുന്നതിൽ കാര്യമില്ല.
ഒട്ടേറെ കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിലേക്ക് കൂടുമാറുകയാണ്. ബിജെപിയെ ശക്തമായി എതിർക്കേണ്ട രാഹുൽ ഗാന്ധി കേരളത്തിലാണ് മത്സരിക്കുന്നത്. മൃദുസമീപനമാണു ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പി.ചന്ദ്രൻ, ഡോ.വി.ശിവദാസൻ എംപി, പി.കെ.ശ്രീമതി, എം.പ്രകാശൻ, യു.ബാബു ഗോപിനാഥ്, കെ.ബാബുരാജ്, സി.പി.സന്തോഷ് കുമാർ, രാഗേഷ് മന്ദമ്പേത്ത്, കെ.പി.പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.