തളിപ്പറമ്പിലും മൈക്ക് പിണങ്ങി; പിണങ്ങാതെ പിണറായി
Mail This Article
തളിപ്പറമ്പ് ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ തളിപ്പറമ്പിലും അൽപസമയം മൈക്ക് പണിമുടക്കി. കാക്കത്തോട് ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടു നടന്ന എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയുടെ പ്രസംഗം 5 മിനിറ്റോളം കഴിഞ്ഞപ്പോഴാണ് മൈക്ക് നിശ്ശബ്ദമായത്. മൈക്കിൽ തട്ടി നോക്കിയ പിണറായി പുഞ്ചിരിച്ച് മാറിനിന്നു. ‘ഈ മൈക്ക് എന്നെ വിടുന്നേയില്ലല്ലോ’ എന്ന് അടുത്തുണ്ടായിരുന്ന നേതാക്കളോടു തമാശ പറയുകയും ചെയ്തു. ഓപ്പറേറ്റർ ഉടൻ മറ്റൊരു മൈക്കുമായി ഓടിയെത്തി. അപ്പോഴേക്കും മറ്റൊരു ഓപ്പറേറ്റർ മൈക്കിന്റെ പ്രശ്നം പരിഹരിച്ചു. തുടർന്ന് മൈക്ക് മാറ്റാതെ പുഞ്ചിരിയോടെ മുഖ്യമന്ത്രി പ്രസംഗം തുടരുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ബിജെപിക്കുണ്ടായ വേവലാതിയുടെ ശബ്ദം: മുഖ്യമന്ത്രി
തളിപ്പറമ്പ് ∙ ബിജെപിക്ക് തുടർഭരണം നൽകിയാൽ ആപത്താണെന്ന് മനസ്സിലാക്കിയ ജനം പ്രതികരിക്കാൻ തുടങ്ങിയെന്നും അതിന്റെ തിരിച്ചറിവ് ബിജെപിക്ക് ഉണ്ടാക്കിയ വേവലാതിയുടെ ഏറ്റവും മോശമായ ശബ്ദമാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് വേദിയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.വർഗീയ കാർഡ് ഇറക്കി കളിക്കാനാണ് ഇവരുടെ ശ്രമം. വിടുവായത്തം പറയുന്ന സംഘപരിവാറിനെ നാം കണ്ടിട്ടുണ്ട്. എന്നാൽ ആ തരത്തിൽ പ്രധാനമന്ത്രി സംസാരിക്കുന്നത് നമുക്ക് ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
-തളിപ്പറമ്പിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതന്യൂനപക്ഷങ്ങളായ മുസ്‍ലിം ക്രിസ്ത്യാനികളും രാജ്യത്തിന് അപത്താണെന്നാണ് ഇവർ പ്രചരിപ്പിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ തവണ കേരളത്തിൽ നിന്ന് വിജയിച്ച യുഡിഎഫിന്റെ 18 എംപിമാർക്കും കേരള വിരുദ്ധ മനസ്സായിരുന്നു.കേരളത്തിന്റെ കാര്യങ്ങൾക്ക് വേണ്ടി ഇവർ ഒന്നും ചെയ്തിട്ടില്ല. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് എന്ത് കൊണ്ടാണ് കോൺഗ്രസ് മിണ്ടാത്തതെന്നും വ്യക്തമാക്കണം. ചില കോൺഗ്രസ് എംപിമാർ ഈ കാര്യത്തിൽ ബിജെപിയുമായി രമ്യതയിലായിരിക്കുകയാണ്.
കരിനിയമങ്ങൾ കൂടുതൽ കടുപ്പിച്ച് നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. കെ.വി.ഗോപിനാഥ് അധ്യക്ഷത വഹിച്ചു.എൻ.ചന്ദ്രൻ, എം.ജെ.ജോസഫ്, ബി.ഹംസഹാജി, ടി.കെ.ഗോവിന്ദൻ, കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു. എൽഡിഎഫ് നേതാക്കളായ സി.എൻ.ചന്ദ്രൻ, പി.കെ.ശ്രീമതി, കെ.സാജൻ, സി.വത്സൻ, പി.വി.അനിൽ, പി.എൻ.മധുസൂദനൻ എന്നിവരും വേദിയിൽ ഉണ്ടായിരുന്നു. ശ്രീകണ്ഠപുരത്തും മട്ടന്നൂരിലും മുഖ്യമന്ത്രി തിരഞ്ഞെടുപ്പു റാലികളിൽ പ്രസംഗിച്ചു.