ചൂട്ടാട് ബീച്ച് പാർക്ക് കടൽ വിഴുങ്ങി; 200 മീറ്റർ കര കടലെടുത്തു: സോളർ വിളക്ക്, ഇരിപ്പിടങ്ങൾ നഷ്ടമായി
Mail This Article
പഴയങ്ങാടി∙ചൂട്ടാട് ബീച്ച് കടപ്പുറം കടലെടുത്തു. ഇന്നലെ രാവിലെയോടെയാണ് ചൂട്ടാട് പുതിയവളപ്പ് തീരദേശത്ത് കള്ളക്കടൽ പ്രതിഭാസം ഉണ്ടായത്. നിർമാണം നടക്കുന്ന പുലിമുട്ട് വരെയുണ്ടായ കടൽത്തീരം ഇന്നലെ ഉച്ചയോടെ പൂർണമായും കടൽ വിഴുങ്ങുകയായിരുന്നു. കടപ്പുറത്ത് പ്രവർത്തിക്കുന്ന ബീച്ച് പാർക്കിന് കനത്ത നാശനഷ്ടം ഉണ്ടായി. ഇവിടെ നടന്ന് വരുന്ന ബീച്ച് ഫെസ്റ്റിന്റെ ഭാഗമായി കടപ്പുറത്ത് സ്ഥാപിച്ച 16 സോളർ വിളക്ക്, 40 ഇരിപ്പിടങ്ങൾ, നേരത്തെ വച്ചു പിടിപ്പിച്ച 32 ഫാം ട്രീ എന്നിവ കടലെടുത്തു.
കടലോരത്ത് സ്ഥാപിച്ച ലൈഫ് ഗാർഡിന്റെ ഏറുമാടം ,കടപ്പുറത്ത് ഫോട്ടോ ഷൂട്ടിനായി ഒരുക്കിയ സംവിധാനം എന്നിവ കടലെടുത്തു. ഉച്ചയോടെ കടലേറ്റം കുറഞ്ഞെങ്കിലും വൈകിട്ടോടെ വീണ്ടും ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ചു കയറി. അപകടം മുന്നിൽ കണ്ട് ബീച്ച് ഫെസ്റ്റിനായി ഒരുക്കിയ ആകാശത്തൊടിൽ, കുട്ടികൾക്കായുള്ള താൽക്കാലിക പാർക്ക് എന്നിവ ഇവിടെ നിന്ന് മാറ്റി.
സൂനാമി ദുരിത ബാധിത പ്രദേശമായ ചൂട്ടാട് പുതിയവളപ്പിൽ കടൽഭിത്തി ഇല്ലാത്തത് തീരദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കടലും പുഴയും ചേരുന്ന അഴിമുഖമാണിവിടെ. 5വർഷം മുൻപ് ഉണ്ടായ കടലേറ്റത്തിൽ ബീച്ച് പാർക്കിന് വൻ നാശനഷ്ടം ഉണ്ടായിരുന്നു. സമീപകാലത്താണ് ഇത് വീണ്ടും നവീകരിച്ചത്. ഇപ്പോഴത്തെ കടലേറ്റത്തിൽ പാർക്കിന് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. വിവരമറിഞ്ഞ് എം.വിജിൻ എംഎൽഎ, മാടായി പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലത്തെത്തി. ബീച്ച് ഫെസ്റ്റ് താൽക്കാലികമായി നിർത്തിവച്ചു.