ADVERTISEMENT

പാനൂർ ∙ വനിതാലീഗ് മൊകേരി പഞ്ചായത്ത് പ്രസിഡന്റ് മുത്താറിപ്പീടികയിലെ സാജിത റഫീഖിന്റെ വീടിനു നേരെ തുടർച്ചയായ രണ്ടാം ദിവസവും ബോംബേറ്. വീടിന്റെ ഗേറ്റിനു സമീപം വീണ് ഉഗ്രശബ്ദത്തിൽ പൊട്ടി. ആർക്കും പരുക്കില്ല. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് സംഭവം. ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ ഗേറ്റിനു സമീപത്തെ ഭിത്തിയിൽ തട്ടിയാണ് സ്ഫോടനം ഉണ്ടായത്. ഇന്നലെ നിലത്താണ് എറിഞ്ഞത്. സാജിതയുടെ ഭർത്താവ് വലിയപറമ്പത്ത് റഫീഖ് ഖത്തറിലാണ്.

യുഡിഎഫ് സ്ഥാനാർഥിക്കു ഷാഫി പറമ്പിലിനു വേണ്ടി സാജിതയും പ്രവർത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാകാം ആക്രമണത്തിനു കാരണമെന്നു സംശയിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ബോംബേറിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും സ്ഫോടനം നടന്നത്. രണ്ടു സംഭവങ്ങളിലും പാനൂർ പൊലീസ് കേസെടുത്തു. 

പാനൂർ മുളിയാത്തോടിൽ ബോംബ് നിർമിക്കുന്നതിനിടയിൽ പൊട്ടി ഒരാൾ മരിച്ചത് മൂന്നാഴ്ച മുൻപാണ്. പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മുളിയാത്തോട്. വോട്ടെടുപ്പ് ദിവസം യുഡിഎഫ് ബൂത്ത് ഏജന്റിന് മർദനമേറ്റ സംഭവവും പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.  രാത്രി പട്രോളിങ് നടത്തുമെന്നു പൊലീസ് പറഞ്ഞു.

ബോംബേറ് നടന്ന വീട് ഷാഫി പറമ്പിൽ സന്ദർശിച്ചു
∙ ബോംബാക്രമണം നടന്ന മൊകേരി മുത്താറിപ്പീടികയിലെ സാജിത റഫീഖിന്റെ വീട് വടകര ലോക‍്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ സന്ദർശിച്ചു. അക്രമികളെ ഉടൻ നിയമത്തിനു മുൻപിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് നേതാക്കളായ പൊട്ടങ്കണ്ടി അബ്ദുല്ല, കെ.പി.സാജു എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഭയപ്പെടുത്തി കീഴ്പ്പെടുത്താൻനോക്കണ്ട: അബ്ദുൽ കരീം ചേലേരി
വടകര, കണ്ണൂർ പാർലമെന്റ് മണ്ഡലങ്ങളിൽ യുഡിഎഫിന്റെയും പ്രത്യേകിച്ച് മുസ്‌ലിം ലീഗിന്റെയും പ്രവർത്തകർ തിരഞ്ഞെടുപ്പിൽ നടത്തിയ മുന്നേറ്റത്തിൽ ജാള്യംപൂണ്ട സിപിഎം മുസ്‌ലിം ലീഗ് പ്രവർത്തകരെ ഭയപ്പെടുത്തി കീഴ്പ്പെടുത്താൻ നോക്കുകയാണെന്നും അത് വിലപ്പോവില്ലെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി പറഞ്ഞു.

ബോംബെറിഞ്ഞ വസതിയും ആക്രമിക്കപ്പെട്ട പ്രവർത്തകരെയും സന്ദർശിച്ചു. ജില്ലാ ട്രഷറർ കാട്ടൂർ മുഹമ്മദ്, സെക്രട്ടറിമാരായ എം.പി.മുഹമ്മദലി, ടി.പി.മുസ്തഫ, ഇ.പി.ഷംസുദ്ദീൻ, കുട്ട്യാലി തില്ലങ്കേരി, മുസ്തഫ ചൂര്യോട്ട്, ടി.പി.മുഹമ്മദ്, ലത്തീഫ് ശിവപുരം, യാക്കൂബ് എളമ്പാറ, ജലീൽ എളമ്പാറ, പി.കെ.സി.മുഹമ്മദ്, റഫീഖ് എടയന്നൂർ എന്നിവരും കൂടെയുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com