ADVERTISEMENT

പയ്യന്നൂർ ∙ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രത്തിൽ മീനമൃത് നടന്നു. കവ്വായി കായലിലെ മീനമൃത് കടവിൽ നിന്ന് പുരുഷാരം പിടിച്ചെടുത്ത 21 കോവ മത്സ്യം ദേവിക്ക് സമർപ്പിച്ചു. നേരം വെളുക്കാൻ ഏഴര നാഴിക രാവുള്ളപ്പോൾ ക്ഷേത്രത്തിൽ പെരുമ്പറ മുഴങ്ങി. മധ്യാഹ്‌നമായപ്പോഴേക്കും 7 തവണ പെരുമ്പറ മുഴങ്ങി. അതോടെ തെരുവിന്റെ വിവിധ വഴികളിലൂടെ വാല്യക്കാർ ചൂരൽ വടിയും ചെറുപ്പക്കാർ അഥവാ കല്യാണ പ്രായമാകാത്തവർ മുരിക്കു മരത്തിൽ തയാറാക്കിയ വാളും കയ്യിലേന്തി ക്ഷേത്ര നടയിൽ എത്തി എരിഞ്ഞി മരത്തിൻ കീഴിൽ ഒത്തു ചേർന്നു. അവിടെ നിന്ന് ക്ഷേത്രേശന്മാർക്കും നർത്തകർക്കുമൊപ്പം അമ്പലത്തിൽ ചെന്ന് തൊഴുതിറങ്ങി. 

തുടർന്ന് ക്ഷേത്ര മുറ്റത്തെത്തി തൊഴുകയ്യോടെ ഒത്തുകൂടിയ പുരുഷാരത്തിനു മുന്നിൽ കോമരങ്ങൾ മീനമൃതിന്റെ സവിശേഷതയും മീനമൃത് പിടിക്കുന്നതിന്റെയും സമർപ്പിക്കുന്നതിന്റെയും മൊഴികൾ അറിയിച്ചു. തുടർന്ന് മീനമൃതുകാർക്ക് അടയാളം 
നൽകി.  ഇളയ ചെട്ടിയാനിൽ നിന്ന് ഭഗവതി മൊഴി കേട്ട് അതേറ്റുപിടിച്ച് തലയിൽ കൈവച്ച് ഓം ഈയോ ഓം എന്ന് 3 തവണ ഓങ്കാര മന്ത്രം ആർത്തുവിളിച്ച് 3 തവണ ക്ഷേത്രത്തെ വലം വച്ച്  പടിഞ്ഞാറോട്ട് ഒടി.

റോഡും റെയിലും കടന്ന് കവ്വായി പുഴ നിന്തിക്കടന്ന് കവ്വായി പുഴയിലെ മടപ്പള്ളി താഴത്തെ പുഴയിൽ മീനമൃത് കടവിൽ അവർ ഒത്തു ചേർന്ന് വലവിരിച്ചും വലയെറിഞ്ഞും തപ്പിപിടിച്ചും മീൻ പിടിച്ചു. സന്ധ്യയോടെ 21 കോവ മത്സ്യവുമായവർ ക്ഷേത്രമുറ്റത്തെത്തിയപ്പോൾ വൻ ജനാവലി സ്വീകരിച്ചു. രാത്രി തിരുവർക്കാട്ട് ഭഗവതിയുടെ തെയ്യക്കോലങ്ങളോടുകൂടിയ കലശമെഴുന്നള്ളത്ത് നടന്നു. ഇന്ന് രാക്കലശം നടക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com