സപ്ലൈകോയിൽ അതിദാരിദ്ര്യം; നോൺ സബ്സിഡി സാധനങ്ങൾക്കും ക്ഷാമം: കാലിയായ അവസ്ഥ
Mail This Article
പരിയാരം∙ സബ്സിഡി നിരക്കിൽ നൽകുന്ന അവശ്യ സാധനങ്ങളുടെ വില വർധിപ്പിച്ചിട്ടും മിക്ക സാധനങ്ങളും സപ്ലൈകോയിൽ ലഭിക്കുന്നില്ല. ഇതിനിടയിൽ നോൺ സബ്സിഡി സാധനങ്ങൾക്കും സപ്ലൈകോയിൽ ക്ഷാമം നേരിടുകയാണ്. സ്വകാര്യ കമ്പനികൾക്ക് വൻ കുടിശിക നിലവിലുള്ളതിനാൽ കമ്പനികൾ നോൺ സബ്സിഡി സാധനങ്ങൾ സപ്ലൈകോയിൽ നിന്നു തിരിച്ചെടുക്കുകയാണ്.
അതിനാൽ സപ്ലൈകോ ഔട്ട് ലൈറ്റ് കാലിയായ അവസ്ഥയാണ്. അരി, ഉഴുന്ന്, പരിപ്പ്, പഞ്ചസാര, ചെറുപയർ, വൻപയർ, കടല തുടങ്ങിയ 13 ഇനത്തിലെ സാധനങ്ങൾ സർക്കാർ സബ്സിഡി നിരക്കിൽ ഉപഭോക്താക്കൾക്ക് റേഷൻ കാർഡിൽ നിശ്ചിത അളവിലാണ് പൊതുമാർക്കറ്റിലെ വിലയെക്കാൾ കുറച്ച് സപ്ലൈകോ നൽകുന്നത്.
കഴിഞ്ഞ ഓണക്കാലം മുതലാണ് സപ്ലൈകോ ഔട്ട്ലെറ്റുകളിൽ സബ്സിഡി സാധനങ്ങളുടെ കുറവ് തുടങ്ങിയത്. പകുതിയോളം സബ്സിഡി സാധനങ്ങൾ ലഭിച്ചിരുന്നു. പിന്നീട് ഓരോ മാസവും സബ്സിഡി സാധനങ്ങളുടെ ലഭ്യത കുറഞ്ഞു വന്നു. അതിനാൽ സപ്ലൈകോയിൽ ഒരു സബ്സിഡി സാധനവും കിട്ടാത്ത അവസ്ഥയായി. സബ്സിഡി സാധനങ്ങൾ ഇല്ലാത്തതുകൊണ്ട് സപ്ലൈകോയിൽ വ്യാപാരം പകുതിയായി. സബ്സിഡി സാധനങ്ങളുടെ വില വർധിച്ചതിനു ശേഷം ഈ മാസം ആദ്യം സാധനങ്ങൾ കുറഞ്ഞ തോതിലെങ്കിലും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ യഥാസമയം സാധനങ്ങൾ സപ്ലൈകോയിൽ എത്തിക്കാത്തതിനാൽ അവശ്യ സാധനങ്ങൾക്കും ക്ഷാമമായി.