ആടിയുലഞ്ഞ് കാർഷികമേഖല, കുരുമുളകിന് വീണ്ടും ദ്രുതവാട്ടം; റബർ കർഷകർ പ്രതിസന്ധിയിൽ
Mail This Article
കുരുമുളകിന് വീണ്ടും ദ്രുതവാട്ടം
വെള്ളരിക്കുണ്ട്∙ കുരുമുളകിന് വീണ്ടും ദ്രുതവാട്ടം തുടങ്ങി. ഇലകൾ വാടി ക്രമേണ തണ്ടടക്കം ഉണങ്ങി വീഴുകയാണ്. ഇത്തവണ കുരുമുളകിന് നല്ല കായബലം ഉള്ളതിനാൽ വലിയ പ്രതീക്ഷയിൽ കഴിഞ്ഞിരുന്ന കർഷകർ കടുത്ത ആശങ്കയിലാണ്. നാണ്യവിളകളിൽ കുരുമുളകിനു ന്യായമായ വില ഉള്ളതിനാൽ പലകർകരും കുരുമുളക് കൃഷിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെങ്കിലും ഇലവാട്ടരോഗം വ്യാപകമാകുന്നത് കടുത്ത പ്രഹരമായി. തുലാമഴ ശക്തമായപ്പോൾ കുരുമുളക് വ്യാപകമായി പൊഴിയുന്നതും കർഷകരെ ദുരിതത്തിലാക്കി. മലയോര പഞ്ചായത്തുകളിലാണ് കൂടുതലും ദ്രുതവാട്ടം മൂലം കുരുമുളക് വള്ളികൾ നശിക്കുന്നത്.
റബർ കർഷകർ പ്രതിസന്ധിയിൽ
ഭീമനടി∙ റബറിന്റെ വിലയിടിവും തുലാമഴ ശക്തമായതും റബർ കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഷേഡ് ഇട്ടവർക്ക് പോലും ടാപ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഒക്ടോബർ മുതൽ ടാപ്പിങ് ലഭിക്കാറുണ്ടെങ്കിലും ഇത്തവണ ഒറ്റചെത്തുപോലും ലഭിച്ചില്ല. ടാപ്പിങ് ചെയ്യാത്തതിനാൽ ചീക്ക് രോഗവും വർധിച്ചു. വിളവെടുക്കാൻ പറ്റാത്തതിനാൽ യഥാസമയത്ത് വളപ്രയോഗവും നടത്താൻ കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധി രുക്ഷമായത് കർഷകതൊഴിലാളിക്കും പണിയില്ലാതെയായി. ജില്ലയിൽ ഏറ്റവും കൂടുതൽ റബർ കർഷകരുള്ളത് വെള്ളരിക്കുണ്ട് താലൂക്കിലാണ്. റബർവില കുത്തനെ ഇടിഞ്ഞതിനാൽ ടാപ്പിങ് കൂലി കൊടുക്കാൻപോലും വരുമാനം ലഭിക്കാത്തതിനാൽ പലരും റബർമരം മുറിച്ച് വിൽക്കാനും തുടങ്ങി. ടാപ്പിങ് തൊഴിലാളികളെ കിട്ടാത്തതിനാൽ ഹെക്ടർകണക്കിന് റബർതോട്ടം ടാപ്പ് ചെയ്യാതെ കിടക്കുന്നതും കാണാം. മലോയരത്തെ ഭൂരിഭാഗം കർഷകരും റബറിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. റബറിന് സർക്കാർ പ്രഖ്യാപിച്ച അധികവിലയും പൂർണമായും കർഷകർക്ക് ലഭിച്ചിട്ടില്ല.