ADVERTISEMENT

കാസർകോട് ∙ പെരുന്നാളും വിഷുവും കളറാകാൻ വിപണിയിൽ തിരക്കോടു തിരക്കു തന്നെ. വിഷുകൂടി അരികിലെത്തിയതോടെ വസ്ത്ര–പാദരക്ഷാ വിപണിയിൽ കച്ചവടം പൊടിപൊടിക്കുകയാണ്. രാവിലെ 7നു തുറക്കുന്ന, കാസർകോട് നഗരത്തിലെ വസ്ത്രം, പാദരക്ഷാ വ്യാപാര സ്ഥാപനങ്ങളിൽ ചിലത് അടയ്ക്കുന്നത് പുലർച്ചെയാണ്. ഉച്ചവരെ സാധനങ്ങൾ വാങ്ങാനെത്തുന്നവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. നോമ്പ് തുറന്നതിനു ശേഷം യുവാക്കളും കുടുംബസമേതം എത്തുന്നവരുമാണ് ഏറെയുമെന്നു വ്യാപാരികൾ പറയുന്നു.

ഇനിയുള്ള ദിവസങ്ങളിലും രാത്രികാല കച്ചവടം സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കഴിഞ്ഞ 3 ദിവസങ്ങളിലാണു കച്ചവടം സജീവമായെന്നു വ്യാപാരികൾ പറയുന്നു. വിപണിയിൽ പ്രതീക്ഷയർപ്പിച്ച് ലക്ഷങ്ങളുടെ വസ്ത്രങ്ങളാണ് മുംബൈ, ഗുജറാത്ത്, മൈസൂരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളി‍ൽനിന്ന് സ്ഥാപനങ്ങൾ എത്തിച്ചിട്ടുള്ളത്.ലൂസ് ജീൻസ് പാന്റ്സും ടീഷർട്ടും വാങ്ങുന്ന പെൺകുട്ടികൾ ഏറെയാണ്.

ഫാഷൻ വസ്ത്രങ്ങളോടാണ് താൽപര്യമെന്നും അതിനാൽ അത്തരം വസ്ത്രങ്ങളുടെ സ്റ്റോക്കുകൾ ഏറെയുണ്ടെന്നും വ്യാപാരികൾ പറയുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നായി ഷൂസ് വിൽപന സംഘങ്ങളും ജില്ലയിലെ വിവിധയിടങ്ങളിലായി ഷെഡുകൾ കെട്ടി വിൽപന നടത്തുന്നുണ്ട്. വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും വൻവിലയില്ലെന്നും വ്യാപാരികൾ പറയുന്നു.

പെരുന്നാൾ അപ്പങ്ങൾ കുമ്പളയിൽ ബേക്കറിയിൽ
പെരുന്നാൾ അപ്പങ്ങൾ കുമ്പളയിൽ ബേക്കറിയിൽ

പെരുന്നാൾ രുചിക്ക് വിലയേറും
കുമ്പള∙ അവശ്യസാധനങ്ങളുടെ വിലവർധനമൂലം കാസർകോട്ടെ പെരുന്നാൾ അപ്പങ്ങളുടെ വിലയിലും വർധന. പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പെരുന്നാൾ പലഹാരങ്ങൾ ബേക്കറികളിൽ എത്തിത്തുടങ്ങി. മുൻകാലങ്ങളിൽ വീടുകളിൽ ഉണ്ടാക്കിയിരുന്ന പെരുന്നാൾ പലഹാരങ്ങളാണു ബേക്കറികളിൽ എത്തിയത്.

200 മുതൽ 400 രൂപ വരെയാണ് ഇവയ്ക്ക് കിലോയ്ക്ക് വില. ചൂട് അസഹ്യമായതോടെ വീടുകളിൽ അപ്പങ്ങൾ ഉണ്ടാക്കുന്നത് കുറഞ്ഞിട്ടുണ്ട്. സൊറോട്ട, പൊരിയപ്പം, ഈത്തപ്പഴം പൊരി, ചട്ടിപ്പത്തിൽ ഇങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്നതാണ് കാസർകോട് പെരുന്നാൾ  പലഹാരങ്ങൾ. പെരുന്നാൾ ആശംസകൾ നേരാനും വീട്ടിലെത്തുന്നവരെ വരവേൽക്കുന്നത് ഇത്തരത്തിലുള്ള അപ്പങ്ങൾ നൽകിയാണ്. ഇതിനൊപ്പം ജ്യൂസുകളും പതിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com