നവീകരണവും സംരക്ഷണവും തേടി മിനി സ്റ്റേഡിയം
Mail This Article
തൃക്കരിപ്പൂർ ∙ അനേകം ഫുട്ബോൾ താരങ്ങളും കായിക പ്രതിഭകളും പിറവിയെടുത്ത തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന്റെ മിനി സ്റ്റേഡിയം നവീകരണവും സംരക്ഷണവും തേടുന്നു. സ്റ്റേഡിയത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് പ്ലെയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മുൻകാല താരങ്ങൾ ഉൾപ്പെടെ 29പേർ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിവേദനം സമർപ്പിച്ചു. ഫുട്ബോൾ മത്സര നടത്തിപ്പിനായി പണിത ഗ്യാലറിയുടെ കുഴികൾ വേണ്ടവിധം നികത്താത്തതു പരിശീലനത്തിനു തടസ്സമാകുന്നു. കൂടാതെ സാമൂഹിക വിരുദ്ധർ മാലിന്യം വഴിച്ചെറിയുന്നുണ്ട്.
2016ൽ പൈക്ക പദ്ധതിയിൽ 7 ലക്ഷത്തിലധികം രൂപ വിനിയോഗിച്ചും 2022ൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചും സ്റ്റേഡിയത്തിൽ അറ്റകുറ്റപ്പണി നടത്തിയിരുന്നു. നാലു ഭാഗങ്ങളിലും കോൺക്രീറ്റ് ബെൽറ്റ് ഉറപ്പിച്ച് കമ്പിവേലി പണിതതിനാൽ അനധികൃത വാഹന സഞ്ചാരം തടയാനായി. എന്നാൽ ഇപ്പോൾ കമ്പിവേലി തകർന്നിട്ടുണ്ട്. സ്കൂൾ പിടിഎ മുൻകൈയ്യെടുത്തു നവീകരണം നടത്തുന്നതിനു പദ്ധതിയുണ്ടാക്കുമെന്നു പ്രസിഡന്റ് എ.ജി.നൂറുൽ അമീൻ അറിയിച്ചു. 21 നു മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പരിപാടിക്കുശേഷമാവുമിത്.