വന്ദേഭാരതിന്റെ കരുത്തിൽ വരുമാനം വർധിച്ച് കാസർകോട് സ്റ്റേഷൻ; തലശ്ശേരിയെ മറികടന്നു
Mail This Article
കാഞ്ഞങ്ങാട് ∙ വരുമാനത്തിൽ മികച്ച വർധനയുമായി കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനുകൾ. ദക്ഷിണ റെയിൽവേയുടെ കീഴിലെ മികച്ച വരുമാനമുള്ള സ്റ്റേഷനുകളിൽ കാസർകോട് 33-ാം സ്ഥാനത്തും കാഞ്ഞങ്ങാട് 58-ാം സ്ഥാനത്തുമാണ്. സംസ്ഥാനത്ത് കാസർകോട് 15-ാം സ്ഥാനത്തും കാഞ്ഞങ്ങാട് 25-ാം സ്ഥാനത്തുമാണ്. വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങിയത് കാസർകോടിന്റെ വരുമാനം വർധിക്കാൻ സഹായകമായി.
ഒരു വർഷം പൂർത്തിയായ കോട്ടയം വഴിയുള്ള വന്ദേഭാരതിനും ആലപ്പുഴ വഴിയുള്ള രണ്ടാം വന്ദേഭാരതിനും യാത്രക്കാരുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് വന്ദേഭാരത് തുടങ്ങുന്നത് കാസർകോട് നിന്നായതിനാൽ ബുക്കിങ്ങിലും കൂടുതൽ പരിഗണന ലഭിച്ചു. വടക്കൻ മലബാറിലെ കൂടുതൽ വരുമാനമുള്ള സ്റ്റേഷനുകളിൽ തലശ്ശേരിയെ മറികടക്കാൻ കാസർകോടിനെ സഹായിച്ചത് ഇതാണ്.
കഴിഞ്ഞ വർഷം തലശ്ശേരിക്കും പിന്നിലായിരുന്നു കാസർകോട്. ഇത്തവണ ആ സ്ഥാനം മെച്ചപ്പെടുത്തി. 24.03 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വർഷം കാസർകോട് നിന്ന് യാത്ര ചെയ്തത്. 33.59 കോടി രൂപയായിരുന്നു വരുമാനം. ഈ വരുമാനം ഇത്തവണ 47 കോടിയായി ഉയർന്നു. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ 18.23 കോടി രൂപയാണു വരുമാനം. 16.75 കോടിയായിരുന്നു കഴിഞ്ഞ വർഷത്തെ വരുമാനം.