ADVERTISEMENT

കരുനാഗപ്പള്ളി ∙ ഒഡീഷയിലെ ബാലസോറിൽ 3 ട്രെയിനുകൾ അപകടത്തിൽപെട്ട് ഉണ്ടായ ദുരന്തത്തിന്റെ നടുക്കം വിട്ടു മാറാതെ കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക് (കല്ലുംമൂട്ടിൽകടവ് പാലത്തിനു സമീപം) കൃഷ്ണാലയത്തിൽ ഉമാദേവിയും (35) മകൻ വൃഷഫ്ദാസും (10). അപകടത്തിൽ പെട്ട കൊറമണ്ഡൽ എക്സ്പ്രസിലെ യാത്രക്കരായിരുന്നു ഉമാദേവിയും മകനും. 

kollam-odisha
ഉമാദേവിയും മകൻ വൃഷഫ്ദാസും

ദുരന്തത്തിൽ തോളെല്ലിനു പരുക്കേറ്റ തിരുവനന്തപുരം ആർപിഎഫ് കോൺസ്റ്റബിൾ കൂടിയായ ഉമാദേവിയും  മകനും രണ്ടു ദിവസം മുൻപ് വീട്ടിലെത്തി.  ഉമാദേവിയുടെ ഭർത്താവ് ഉത്തർപ്രദേശ് സ്വദേശിയും ബംഗാളിലെ കൊൽക്കത്ത കഴിയുന്ന ഘനശ്യാം ദാസിന്റെയും  മകന്റെയും അടുത്തേക്ക് അവധിയെടുത്ത്  പോയതായിരുന്നു ഉമാദേവി. ദിവസങ്ങളോളം അവിടെ കഴിഞ്ഞ ശേഷം മകൻ വൃഷഫ് ദാസിനൊപ്പം നാട്ടിലേക്കു വരികയായിരുന്നു. മകന്റെ ഇടതു കൈ നേരത്തെ ഒരു അപകടത്തിൽ പരുക്കേറ്റ് കമ്പിയും പ്ലാസ്റ്ററുമിട്ട നിലയിലുമായിരുന്നു. കഴിഞ്ഞ 2-ാം തീയതി വൈകുന്നേരം 7 മണി കഴിഞ്ഞപ്പോഴാണ് ട്രെയിനിൽ അസാധാരണമായ കുലുക്കം ഉണ്ടായത്. 

താനും മകനും ഉൾപ്പെടെ ബോഗിയുലുണ്ടായിരുന്ന യാത്രക്കാർ തെറിച്ചു വീഴുകയും ചെയ്തു.  വല്ലാത്ത ശബ്ദത്തോടെ കുറെ ദൂരം മുന്നോട്ടു പോയ ബോഗി വശത്തേക്കു ചരിയുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെയുള്ള അമ്പരപ്പായിരുന്നു ആർപിഎഫ് കോൺസ്റ്റബിൾ കൂടിയായ ഉമാദേവിക്ക്. വശത്തേക്കു മറിഞ്ഞു നിന്ന ബോഗിയിൽ നിന്ന് ആർക്കും ഇറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു.

മകനെ സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ സഹായത്തോടെ എമർജൻസി വാതിലിലൂടെ  കുറെയധികം പേരെ ബോഗിയിൽ നിന്നു വെളിയിലേക്ക് ഇറക്കാൻ സഹായിച്ചു. ബോഗിക്കുള്ളിൽ വച്ചുണ്ടായ വീഴ്ചയിൽ ഉമാദേവിയുടെ തോളെല്ലിനു പരുക്കേറ്റു. ബോഗിയിൽ നിന്നു വെളിയിലിറങ്ങിയപ്പോഴും കണ്ട കാഴ്ചകൾ അതി ദയനീയമായിരുന്നു. അടുത്ത ദിവസം അവിടെ നിന്നു ബസിൽ കയറി ഭദ്രക്ക് എന്ന സ്ഥലത്ത് എത്തി.

ഭദ്രക്കിൽ നിന്നു ലോക്കൽ ട്രെയിനിൽ ഭുവനേശ്വറിൽ എത്തി സ്പെഷൽ ട്രെയിനിൽ ചെന്നൈയിലെത്തി.  ചെന്നൈയിൽ നിന്നു ട്രിവാൻഡ്രം ട്രെയിനിൽ കായംകുളത്തിറങ്ങി. അപകടം നടന്ന് കുറെ കഴിഞ്ഞപ്പോഴേക്കും പല സംസ്ഥാനത്തു നിന്നു വിളികളും സഹായവാഗ്ദാനങ്ങളും എത്തിയിരുന്നു. ഇപ്പോഴും എന്തെങ്കിലും പ്രശ്നങ്ങളുണ്ടൊയെന്നു ചോദിച്ചു അന്വേഷണങ്ങൾ വരുന്നുണ്ട്. എന്നാൽ കേരളത്തിൽ നിന്നു മാത്രം ഇതുവരെ ആരും തിരക്കിയതേയില്ലെന്നും ഉമാദേവി പറഞ്ഞു. കൊൽക്കത്ത സെന്റ് തോമസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് വൃഷഭ് ദാസ്. ഉമാദേവിയുടെ ഭർത്താവ് കൊൽക്കട്ടയിൽ  ബിസിനസ് നടത്തുന്നു. മരുതൂർകുളങ്ങര തെക്ക് കൃഷ്ണാലയത്തിൽ കെ.ഭാസ്കരന്റെയും ഐ.ഹേമലതയുടെയും മകളാണ് ഉമാദേവി.

English Summary: Coromandel Express passenger Umadevi narrates the incident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com