ചക്ക വിഭവങ്ങളിലൂടെ പുരസ്കാരം സ്വന്തമാക്കി മുജീബ്
Mail This Article
കരുനാഗപ്പള്ളി ∙ ചക്കയിൽ നിന്നു വൈവിധ്യമാർന്നതും രൂചികരമായതുമായ ഒട്ടേറെ ഉൽപന്നങ്ങൾ ഉണ്ടാക്കി ചക്കയുടെ മൂല്യം ജനങ്ങളിലേക്ക് എത്തിക്കുന്ന കുലശേഖരപുരം പുത്തൻതെരുവ് മിയ എന്റർപ്രൈസസ് ഉടമ എ.മുജീബിന് കൃഷിവകുപ്പിന്റെ അംഗീകാരം. ഒരു കാർഷിക വിഭവത്തിന്റെ മികച്ച സംസ്കരണത്തിലൂടെ വിവിധ തരം മൂല്യവർധിത ഉൽപന്നങ്ങൾ എത്തിക്കുന്നതിനുള്ള 50,000 രൂപയുടെ കാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റുമാണ് മുജീബിനെ തേടി എത്തിയത്.
ചക്കയിൽ നിന്നും 30 ലധികം വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ് നിർമിച്ചെടുക്കുന്നത്. കാച്ചൂസ് എന്ന ബ്രാൻഡിലൂടെയാണ് മുജീബിന്റെ ചക്ക ഉൽപന്നങ്ങൾ വിപണിയിലെത്തുന്നത്. സമ്പൂർണ പച്ച ചക്ക പൊടി, ചക്ക സ്ക്വാഷ്, ചക്ക ഹൽവ, ചക്ക പുട്ട് പൊടി, ചക്ക ചപ്പാത്തി പൊടി, ചക്ക വരട്ടി, ചക്ക കുരു ചമ്മന്തി പൊടി, ചക്ക അവലൂസ് പൊടി, ചക്ക പൽപൊടി തുടങ്ങി നിരവധി മൂല്യ വർധിത ഉൽപന്നങ്ങളാണ് മുജീബ് തയാറാക്കുന്നത്.
വിദേശത്തും മറ്റു സംസ്ഥാനങ്ങളിലും മുജീബിന്റെ ചക്ക ഉൽപന്നങ്ങൾക്ക് വിപണി ഉണ്ട്. കെമിക്കലുകൾ ഇല്ലാത്ത ഏക കാർഷിക വിഭവം ചക്കയാണ്. അതിനെ വേണ്ട വിധം ഉപയോഗപ്പെടുത്തിയാൽ ആരോഗ്യകരമായ ജീവിതത്തിനും സഹായകരമാകുമെന്നു മുജീബ് പറയുന്നു. സഹായത്തിനായി ഭാര്യയും ഹയർ സെക്കൻഡറി അധ്യാപികയുമായ ഷീജയും കാർഷിക ബിരുദ വിദ്യാർഥിയായ മകൾ കാശ്മീരയും മകൻ അമർദിയയും മുജീബിന് ഒപ്പം എപ്പോഴുമുണ്ട്.