ADVERTISEMENT

കൊല്ലം∙ അപകടകരമായ ബിജെപി ഭരണം അവസാനിപ്പിക്കുകയാണ് തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാന കാര്യമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള.  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും സിബിഐയെയും കേന്ദ്ര സർക്കാർ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്നും ഇടതുമുന്നണി കൊല്ലം ലോക്സഭാ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥ അട്ടിമറിച്ച് ബിജെപിയുടെ സേച്ഛാധിപത്യം അടിച്ചേൽപിക്കുകയാണ്. പാർലമെന്റിനെ തടവറയാക്കി മാറ്റി. പ്രധാനപ്പെട്ട വിഷയങ്ങൾ പോലും ചർച്ച ചെയ്യാൻ അനുവദിക്കുന്നില്ല. 50 വർഷത്തെ വികസനവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ നയം ചർച്ച ചെയ്യാതെയാണ് പാസാക്കിയത്.

146 എംപിമാരെ സസ്പെൻഡ് ചെയ്തതിന്റെ സൗകര്യം മുതലാക്കി ശിക്ഷാനിയമം ഉൾപ്പെടെ 3 ബില്ലുകൾ പാസാക്കി. പാർലമെന്റിനെ മതപരമായ ചടങ്ങുകളുടെ കീഴിലാക്കുന്നു. ശാസ്ത്രം, ചരിത്രം എന്നിവയ്ക്കു നേരെ കടന്നാക്രമണം നടത്തുകയും ചരിത്ര വസ്തുതകൾ തമസ്കരിക്കാനും ശ്രമിക്കുന്നു. ജനങ്ങൾക്ക് നേരറിയാനുള്ള അവകാശവും കവർന്നെടുക്കുന്നു. 

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നൽ പരിശോധന നടത്തുന്ന 93% കേസുകളിലും തുടർ നടപടികൾ ഉണ്ടാകുന്നില്ല. മിന്നൽ പരിശോധന രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. 2014നു ശേഷം ഇ ഡി യും സിബിഐയും എടുത്ത കേസുകളിൽ 95% പ്രതിപക്ഷത്തിന് എതിരെയാണ്. ദേശീയതലത്തിൽ ഇടതുജനാധിപത്യ ശക്തികൾ കൂടുതൽ കരുത്താർജിക്കുകയും വളരുകയും വേണം. അതിന് കേരളത്തിൽ നിന്ന് 20 സീറ്റിലും വിജയം നേടണമെന്ന് അദ്ദേഹം പറഞ്ഞു.

മുൻ മന്ത്രി കെ. രാജു അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, സിപിഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എംഎൽഎ,  മുൻ മന്ത്രിമാരായ പി.കെ.ഗുരുദാസൻ, ജെ.മേഴ്സിക്കുട്ടിയമ്മ, സ്ഥാനാർഥി എം.മുകേഷ്, മേയർ പ്രസന്ന ഏണസ്റ്റ്, എംഎൽഎമാരായ ജി.എസ്.ജയലാൽ  എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, വി.സുരേന്ദ്രൻപിള്ള,. കെ.വരദരാജൻ, സി.കെ.ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com