തൃക്കരുവയിൽ ഇഷ്ടം മത്സ്യക്കൃഷി; മത്സ്യ കർഷകരുടെ ഇഷ്ടമുടിയായി അഷ്ടമുടി
Mail This Article
തൃക്കരുവ ∙ മത്സ്യ കർഷകരുടെ ഇഷ്ടമുടിയായി മാറുകയാണ് അഷ്ടമുടി. കായൽ തീരങ്ങൾ കേന്ദ്രീകരിച്ചുള്ള കൂട് മത്സ്യ കൃഷിയും വ്യാപകം. ചിപ്പി, മുരിങ്ങ കൃഷിയും യഥേഷ്ടം. ജില്ലയിൽ, കേന്ദ്ര, സംസ്ഥാന സബ്സിഡിയുള്ള വിവിധ പദ്ധതികൾ പ്രകാരം കായലിൽ മത്സ്യം, ചിപ്പി, മുരിങ്ങ എന്നിവ കൃഷി ചെയ്യുന്ന കർഷകർ ഇപ്പോൾ ഏറ്റവും കൂടുതലുള്ളത് തൃക്കരുവ പഞ്ചായത്തിലാണ്.
അതിൽ ഏറിയ പങ്കും അഷ്ടമുടി കേന്ദ്രീകരിച്ചാണ്. സ്ത്രീകളും പുരുഷൻമാരും. ഉൾപ്പെടെ ഏകദേശം 300 ൽ അധികം കർഷകരാണ് ഇൗ മേഖലയിലുള്ളത്. ഇതിൽ കൂട് മത്സ്യ കൃഷിക്കാണ് ഏറെ പ്രചാരം ലഭിച്ചിട്ടുള്ളത്. കായലിലേക്ക് കൂടുകൾ ഇറക്കി പ്രത്യേകം കെട്ടി തിരിച്ചുള്ള കൂട് മത്സ്യ കൃഷിയിൽ കരിമീനാണ് ഏറ്റവും കൂടുതൽ വളർത്തുന്നത്. പൂമീൻ, മഞ്ഞപ്പാര, കാളാഞ്ചി തുടങ്ങിയ ഇനങ്ങളുമുണ്ട്. പരീക്ഷണാർഥം ചെമ്പല്ലി, അഴ്ക എന്നിവയും കൂടുകളിൽ കൃഷി ചെയ്ത് തുടങ്ങിയിട്ടുണ്ട്. മത്സ്യ കർഷകർക്ക് പ്രോത്സാഹനമായി ഫിഷറീസ് അധികൃതരും ഒപ്പം ചേർന്നതോടെ പുതിയ തലമുറയിൽ നിന്നുള്ളവരും മത്സ്യ കൃഷിയിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.
കയറ്റുമതിക്ക് ആവശ്യമായ ഞണ്ട് കൃഷി ചെയ്ത് വിജയം നേടിയ യുവ കർഷകൻ അഷ്ടമുടി സ്വദേശിയായ കിരൺ ഈ മേഖലയിൽ കഴിവ് തെളിയിച്ച മത്സ്യ കൃഷി കർഷകനാണ്. കായലിലേക്ക് ഒഴുകിയെത്തുന്ന പായലും മാലിന്യവും ഒപ്പം നീർ നായയുടെ ശല്യവും മത്സ്യ കർഷകർക്ക് ദുരിതമാകുന്നുണ്ട്.
കായലിൽ മാലിന്യവും മലിനജലവും എത്തുന്നത് മൂലം അടിക്കറ ഇളകുന്ന പ്രതിഭാസം മൂലം മത്സ്യങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരും. ഇതു കൂടുതൽ ബാധിക്കുന്നത് കൂടുകളിൽ കിടന്നു വളരുന്ന മത്സ്യങ്ങളെയാണ്. ചൂട് കൂടിയതിനാൽ മത്സ്യങ്ങൾ ചാകുന്നതും പതിവാണ്.