ADVERTISEMENT

പരവൂർ∙ എന്നെ മാത്രം ബാക്കിവച്ചതെന്തിനാ ? കൊല്ലപ്പെട്ട പ്രീതയുടെ പിതാവ് മോഹനൻപിള്ളയുടെ രോദനം, കേട്ടു നിന്നവരുടെ കണ്ണിലേക്കും നനവു പടർത്തി . ‘എന്റെ മകളെയും കൊച്ചുമക്കളെയും കുറിച്ച് മോശമായിട്ട് ആരും ഇന്നു വരെ പറഞ്ഞിട്ടില്ല. നാട്ടുകാർക്ക് എല്ലാവർക്കും അവരെ വലിയ കാര്യമായിരുന്നു’ – മോഹനൻ പിള്ള പറയുന്നു.

പ്രീതയുടെ വീടിനോടു ചേർന്നുള്ള മുറിയിലാണ് മോഹനൻ പിള്ള താമസിക്കുന്നത്. രാവിലെ 5 ന് എഴുന്നേറ്റ് കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങും. ഭക്ഷണവുമെല്ലാം പുറത്തു നിന്നാണു കഴിക്കുന്നത്. ഭക്ഷണകാര്യത്തിൽ പോലും മകളുടെ കുടുംബത്തിനു ബാധ്യതയാകാതിരിക്കാൻ പരമാവധി ശ്രമിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ പുലർച്ചെ പുറത്തേക്കിറങ്ങുമ്പോൾ ശ്രീജുവിന്റെയും പ്രീതയുടെയും ശബ്ദം കേട്ടിരുന്നു.

പ്രഭാതഭക്ഷണം കഴിഞ്ഞു പണിക്കായി ഇറങ്ങുമ്പോഴാണ് ദുരന്തം വാർത്ത അറിഞ്ഞതും വീട്ടിലേക്ക് എത്തിയതും. മോഹനൻ പിള്ളയ്ക്കു മൂന്നു മക്കളാണ്. ഇളയവളാണ് പ്രീത. രണ്ടാമത്തെ മകൻ 11ാം വയസ്സിൽ മരിച്ചു. 20 വർഷം മുൻപ് ഭാര്യയും മരിച്ചു. പിന്നീടാണ് മകളുടെ വീടിനോടു ചേർന്നുള്ള മുറിയിൽ താമസമായത്. കൊല്ലപ്പെട്ട ശ്രീനന്ദയ്ക്ക് മുത്തച്ഛനോടു ഏറെ സ്നേഹമായിരുന്നു. ശ്രീരാഗിനും അങ്ങനെ തന്നെ. ഇരുവരും പഠനത്തിലും ഏറെ മിടുക്കരാണെന്നും മോഹനൻ പിള്ള പറഞ്ഞു.

പൂതക്കുളം സഹകരണ ബാങ്കിലെ കലക്‌ഷൻ ഏജന്റായിരുന്ന  പ്രീത നാട്ടുകാർക്കെല്ലാം പ്രിയങ്കരി. സഹകരണ ബാങ്കിൽ എത്തുന്ന ക്ഷേമ പെൻഷൻ തുക പ്രായമുള്ളവരുടെ വീടുകളിൽ എത്തിക്കുന്നതും പ്രീതയായിരുന്നു. കുടുംബത്തെ കുറിച്ചും അഭിപ്രായ വ്യത്യാസമൊന്നുമില്ല. നാട്ടിൽ എന്തു പരിപാടി ഉണ്ടായാലും നാലും പേരും ഒന്നിച്ചാണ് പോകുന്നത്. ശ്രീജുവിന് മദ്യപാനമോ, പുകവലി ശീലമോയില്ലെന്നും നാട്ടുകാർ പറയുന്നു. കുറച്ചു കാലം ഗൾഫിൽ ജോലി ചെയ്തിരുന്ന ശ്രീജു ഇപ്പോൾ മേസ്തിരി പണിക്കു പോകാറുണ്ട്. പണി കഴിഞ്ഞെത്തുമ്പോൾ വീടിനടുത്ത് ഇവർ നടത്തുന്ന തുണിക്കടയിൽ ഇരിക്കും.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളേറെ...
പരവൂർ∙ ശ്രീജു എന്തിനിതു ചെയ്തു ? നാട്ടുകാർക്കും ബന്ധുക്കൾക്കും ഇനിയും ഉത്തരം കിട്ടാത്ത ചോദ്യം. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്ന് അടുത്ത ബന്ധുക്കളിലൊരാൾ പറഞ്ഞു. എന്നാൽ, ഈ ക്രൂരത കാട്ടാൻ തക്ക ബാധ്യതയൊന്നുമില്ല. ശ്രീജുവിന്റെ പേരിൽ പൂതക്കുളം റോഡരികിൽ വസ്തുവും വീടുമുണ്ട്. ആ വീട് വാടകയ്ക്കു നൽകിയിരിക്കുകയാണ്.

ബാധ്യത അധികമെങ്കിൽ വസ്തുവും വീടും വിൽക്കാമായിരുന്നല്ലോ – അവർ ചോദിക്കുന്നു. പ്രീതയുടെ ശരീരത്തിലെ മുഴയുടെ ചികിത്സ നടത്തിയിരുന്നു. മുഴയുമായി ബന്ധപ്പെട്ട ബയോപ്സിയുടെ റിസൽറ്റ് അടുത്താണ് എത്തിയത്. അതിൽ കാൻസർ സംശയിക്കുന്നതായാണു പരിശോധന ഫലമെന്നു മറ്റൊരു ബന്ധു പറഞ്ഞു. അതിനെ തുടർന്നുണ്ടായ മാനസിക സമ്മർദവും കൊടുംക്രൂരതയ്ക്ക് ഉത്തരമല്ലല്ലോ ?

വളരെ സന്തോഷകരമായി കുടുംബ ജീവിതമാണ് ശ്രീജുവിന്റെയും പ്രീതയുടെയും. പരസ്പരം സംശയമുള്ളതായി ഒരിക്കലും ബന്ധുക്കൾക്കോ, അയൽവാസികൾക്കോ തോന്നിയിട്ടില്ല. പ്രീതയെ കുറിച്ചും ആർക്കും എതിരഭിപ്രായമില്ല.

എല്ലാറ്റിനും സാക്ഷി
പരവൂർ∙ പൂതക്കുളം തെങ്ങിൽ വീടിന്റെ അടുക്കള വാതിലിന്റെ പുറത്തെ പടിയിൽ എല്ലാറ്റിനും സാക്ഷിയായി ഒരു കെട്ടു ചുവന്ന ചീരയുണ്ട്. അയൽവാസിയായ സ്ത്രീ രാവിലെ ഏഴിന് ചീരയുമായി വന്നു അടുക്കള വാതിലിൽ കൊട്ടിയപ്പോൾ വീട്ടിൽ അനക്കമൊന്നും കേട്ടിരുന്നില്ല. തൊട്ടടുത്തായാണ് പ്രീതയുടെ സഹോദരൻ പ്രമോദ് കുടുംബമായി താമസിക്കുന്നത്.

പ്രമോദിനെ ഇവരാണ് വിവരം അറിയിച്ചത്. പ്രമോദ് എത്തി അടുക്കളയിലെ ജനലിലൂടെ നോക്കിയപ്പോഴാണ് തറയിലും ഭിത്തിയിലും ചോരയൊഴുകുന്നത് കണ്ടത്. അടുക്കള വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറി നോക്കുമ്പോഴേക്കും പ്രീതയും മക്കളെയും സ്വീകരണ മുറിയിലും കിടപ്പു മുറിയിലുമായി കണ്ടത്.

അകത്തെ മുറിയിലെ ഞരക്കം കേട്ടെത്തിയപ്പോഴാണ് കഴുത്തിൽ മുറിവേറ്റു വീണ ശ്രീരാഗിനെ കണ്ടത്. അകത്തെ മറ്റൊരു മുറിയിൽ ശ്രീജു ഞരമ്പ് മുറിച്ച കൈ വെള്ളത്തിൽ ഇട്ടി നിലിയിലുമായിരുന്നു.അയൽവാസി ചീരയുമായി എത്തിയില്ലെങ്കിൽ ഈ ദുരന്തവാർത്ത ലോകം അറിയാൻ ഏറെ വൈകുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com