ADVERTISEMENT

കുമരകം ∙ കുമരകത്തേക്കുള്ള ജലവിതരണം അവതാളത്തിലാക്കുന്നതിൽ ഒന്നാം സ്ഥാനം പ്രധാന പൈപ്പ് ലൈനിലെ തകരാർ. പമ്പിങ് നടക്കുമ്പോൾ പൈപ്പിന്റെ ജോയിന്റ് ഭാഗം തകരാറിലായി അതു വഴി വെള്ളം പാഴായി പോകുന്നു. ജലവിതരണ പദ്ധതി ഉദ്ഘാടനം കഴിഞ്ഞതു മുതൽ ഇതാണു സംഭവിച്ചു കൊണ്ടിരിക്കുന്നത്. പൈപ്പ് സ്ഥാപിച്ച സമയത്ത് വിദഗ്ധരായ തൊഴിലാളികൾ ഇല്ലാതെ വന്നതാണു അന്ന് പ്രശ്നമായത്. വേനലായതോടെ പമ്പിങ് സ്റ്റേഷനുകളിൽ ആവശ്യത്തിനു വെള്ളം ഇല്ലാത്തതും വിതരണത്തെ ബാധിച്ചു. ഉള്ള വെള്ളം പമ്പ് ചെയ്തു വിടുമ്പോൾ അതു മുഴുവൻ കുമരകത്തെ ഓവർ ഹെഡ് ടാങ്കുകളിൽ എത്താതെ ഇടയ്ക്ക് പാഴാകുന്നു. ഫലമോ, നാട്ടുകാർ ശുദ്ധജലം കിട്ടാതെ വലയുന്നു. പല വാർഡുകളിലും ശുദ്ധജലം ലഭിക്കുന്നില്ലെന്നു ഉപഭോക്താക്കൾ പരാതിപ്പെടുമ്പോൾ പൂർണമായും പരിഹാരം കാണാൻ കഴിയാതെ ജല അതോറിറ്റി കൈമലർത്തുന്നു.

 പ്രധാന പൈപ്പ് പൊട്ടിയാൽ ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞാണു പലപ്പോഴും നന്നാക്കുക. കുമരകം പുത്തൻ പള്ളിക്കു സമീപം ഏറെ നാൾ മുൻപു പ്രധാന പൈപ്പ് ലൈനിന്റെ ജോയിന്റ് ഭാഗത്ത് ഉണ്ടായി.ഈ തകരാർ പരിഹരിക്കാൻ ഇന്നലെയാണു ജോലിക്കാർ എത്തിയത്. പ്രധാന പൈപ്പ് ലൈനും വിതരണ ലൈനുകളും പൊട്ടി പാഴായിക്കൊണ്ടിരിക്കുന്നത് ലക്ഷക്കണക്കിനു ലീറ്റർ ശുദ്ധജലമാണ്. വേനൽ കടുക്കുന്നതിനാൽ വെള്ളത്തിന്റെ ഉപയോഗം ഏറിയിരിക്കുകയാണ്. ചെങ്ങളം കുന്നുംപുറത്തെ ശുദ്ധീകരണ ശാലയിൽ നിന്നു പമ്പ് ചെയ്യുന്ന വെള്ളത്തിന്റെ നല്ലൊരു പങ്ക്  കുമരകം റോഡ് വശത്തെ പുത്തൻ പള്ളിക്കു സമീപം തരിശ് പാടത്തേക്ക് പാഴായി പോകുകയായിരുന്നു. 

ഒന്നാം കലുങ്കിനു സമീപത്തും ഇതു തന്നെ അവസ്ഥ. ഗവ. ആശുപത്രിക്കു സമീപവും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്. പ്രധാന പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണി നടത്താനുള്ള ഉപകരണങ്ങളും സാങ്കേതിക വിദഗ്ധരും കോട്ടയത്ത് ഇല്ല. എറണാകുളത്തുനിന്നും ഉപകരണങ്ങളും വിദഗ്ധരും എത്തിയാൽ മാത്രമേ പൈപ്പിന്റെ തകരാറുകൾക്കു പരിഹാരമാകൂ. ജലവിതരണ വകുപ്പിന്റെ അനാസ്ഥ മൂലം ശുദ്ധജലം കിട്ടാതെ ദുരിതം അനുഭവിക്കുകയാണു നാട്ടുകാർ. ചുളഭാഗം, ആപ്പിത്ര, അട്ടിപ്പീടിക, പൊങ്ങലകരിയിൽ പ്രദേശത്തുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com