ADVERTISEMENT

കോട്ടയം ∙ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് ഇപ്പോഴും അടങ്ങാത്ത പകയാണ് സിപിഎമ്മിനെന്നു മകൻ ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിക്കാൻ കാരണമെന്ത്? ചാണ്ടി ഉമ്മൻ പ്രതികരിക്കുന്നു...

? സിപിഎമ്മിന്റെ അടങ്ങാത്ത പക എന്നു പറയുന്നല്ലോ.  എന്താണ് അതിനു പിന്നിൽ...
∙ ഉമ്മൻ ചാണ്ടി എന്ന നേതാവ് ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു. അതാണു സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. അദ്ദേഹത്തെ അപമാനിച്ചു വ്യക്തിത്വം ഇല്ലാതാക്കുക, അതുവഴി കോൺഗ്രസിനെ തകർക്കുക എന്നതാണു സിപിഎമ്മിന്റെ ഉന്നം.

അതിനാലാണ് അദ്ദേഹത്തിന്റെ കല്ലറയിൽ ജയ് ശ്രീംറാം വിളി ഉയരുന്നു എന്നുവരെ പ്രചരിപ്പിക്കുന്നത്. കാൽനൂറ്റാണ്ടായി കോൺഗ്രസിനൊപ്പമാണു ഞാൻ. എനിക്കു കോൺഗ്രസ് വിട്ട് മറ്റെവിടേക്കും പോകാനാവില്ല. എംഎൽഎ അല്ലായിരുന്നെങ്കിൽ ഞാൻ ബിജെപിയിൽ പോകുമായിരുന്നു എന്നാണ് ഇപ്പോൾ സൈബർ പ്രചാരണം. മരിച്ചാലും ഉമ്മൻ ചാണ്ടിയെ വിടാത്ത സിപിഎം ഇതിനപ്പുറവും പ്രചരിപ്പിക്കും.

ഉമ്മൻ ചാണ്ടിയെ ശ്രീരാമനോട് ഉപമിച്ചതിന്റെ പേരിൽ എത്ര ആക്രമണമാണ് എനിക്കെതിരെ അഴിച്ചുവിട്ടത്. ഞാൻ ഉമ്മൻ ചാണ്ടിയെ കൊല്ലാൻ ശ്രമിച്ചു എന്നുവരെ പ്രചരിപ്പിച്ചില്ലേ? അദ്ദേഹത്തിന്റെ കല്ലറ അയോധ്യയാക്കാൻ ശ്രമിക്കുന്നു എന്ന പ്രചാരണവുമായി സിപിഎമ്മിന്റെ സംസ്ഥാന നേതാവ് തന്നെ മുന്നിട്ടിറങ്ങിയില്ലേ?

മുൻ മുഖ്യമന്ത്രിമാരായ എ.കെ.ആന്റണിയുടെയും കെ.കരുണാകരന്റെയും മക്കൾ ബിജെപിയിലേക്കു പോയി. അടുത്തത് ഉമ്മൻ ചാണ്ടിയുടെ മകൻ എന്നാണ് ഇപ്പോൾ പ്രചാരണം. എ.കെ.ആന്റണിയെയും കെ.കരുണാകരനെയും ആക്രമിച്ച് അതുവഴി കോൺഗ്രസിനെ തകർക്കുന്നതിനാണു സിപിഎം ലക്ഷ്യമിടുന്നത്.

? ഇത്തരം പ്രചാരണങ്ങൾക്കുള്ള മറുപടി എന്താണ്...
∙ ഇനിയെങ്കിലും എന്നെയും കുടുംബത്തെയും വെറുതേ വിടൂ. അതിനും ഭാവമില്ലെങ്കിൽ എന്നെയും കുടുംബത്തെയും ആക്രമിച്ചോളൂ. എന്നാലും മരിച്ചു പോയ എന്റെ പിതാവിനെ വെറുതേ വിടണം. ഉമ്മൻ ചാണ്ടിക്കെതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുമ്പോൾ അതു കേരള സമൂഹത്തിനു വേദനയുണ്ടാക്കും. ഇതു സിപിഎമ്മിനു ദോഷം ചെയ്യുകയേ ഉള്ളൂ. ഇതുവരെ നടത്തിയ നുണ പ്രചാരണങ്ങൾക്കെല്ലാം കേരളത്തോട് മാപ്പു പറയാൻ സിപിഎം തയാറാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com