കുമരകം പള്ളിച്ചിറയ്ക്ക് സമീപത്തെ ടൂറിസം വില്ലയിൽ തീപിടിത്തം
Mail This Article
കുമരകം ∙ സഞ്ചാരികൾക്കു താമസിക്കുന്നതിനായി പള്ളിച്ചിറയ്ക്ക് സമീപം തടി കൊണ്ടു നിർമിച്ച വില്ലകളിലൊന്നിന് തീപിടിച്ചു. ഇന്നലെ രാവിലെ 6.30നാണ് സംഭവം. അഗ്നിരക്ഷാ സേനയുടെ 4 യൂണിറ്റ് എത്തി തീയണച്ചു. സമീപത്തെ വീട്ടുകാരാണു തീപിടിത്തം ആദ്യം കണ്ടത്. നിർമാണം പൂർത്തിയാക്കിയിരുന്നെങ്കിലും വർഷങ്ങളായി പ്രവർത്തിക്കുന്നില്ല. ആൾപ്പാർപ്പില്ലാഞ്ഞതിനാൽ മറ്റ് അപകടങ്ങളില്ല. തീപിടിത്തം ഉണ്ടായത് എങ്ങനെയെന്നു വ്യക്തമല്ല.
2023 മാർച്ച് 18ന് രാത്രി 11ന് ഇവിടത്തന്നെ മറ്റൊരു വില്ലയ്ക്കു തീ പിടിച്ചിരുന്നു.കായലിനു സമീപം വലിയ പുരയിടത്തിൽ 4 വില്ലകളാണുള്ളത്. ഇതിൽ രണ്ടെണ്ണം കത്തിനശിച്ചു. ചൈന, മലേഷ്യ എന്നിവിടങ്ങളിൽനിന്നു തടി ഇറക്കുമതി ചെയ്തു നിർമിച്ച വില്ലകളാണിത്. ഒരു വില്ലയ്ക്കു ഒരു കോടി രൂപയിലേറെയാണു ചെലവ്.
അഗ്നിരക്ഷാ സേന മണിക്കൂറുകളോളം ശ്രമിച്ചിട്ടാണു തീയണച്ചത്. മുബൈ ആസ്ഥാനമായ കമ്പനിയുടെ ഉടമസ്ഥതയിൽ 10 വർഷം മുൻപാണു വില്ലകളുടെ പണി പൂർത്തിയാക്കിയത്. നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ ചൈനയിൽനിന്ന് തൊഴിലാളികൾ എത്തിയിരുന്നു. തറ കോൺക്രീറ്റിലും മേൽക്കൂര പ്രത്യേക തരം ഷീറ്റ് ഉപയോഗിച്ചുമാണു പണിതത്. ബാക്കി തടി കൊണ്ടായിരുന്നു നിർമാണം.