മേലരുവി തടയണയിലെ ചെളിയും മാലിന്യവും നീക്കാൻ നടപടിയില്ല
Mail This Article
കാഞ്ഞിരപ്പള്ളി∙ വേനൽക്കാലമായി വെള്ളം വറ്റിയിട്ടും മേലരുവി തടയണയിലെ ചെളിയും മാലിന്യവും നീക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. ഷട്ടറുകളില്ലാതെ നിർമിച്ച തടയണയിൽ മഴക്കാലത്ത് ഒഴുകിയെത്തിയ ചെളി അടിഞ്ഞ് കൂടിയ നിലയിലാണ്. ചിറ്റാർ പുഴയുടെ കൈത്തോടായ മേലരുവി തോട്ടിലെ തടയണയിലാണു ചെളി അടിഞ്ഞ് ആഴം കുറഞ്ഞത്. ഷട്ടറുകളില്ലാത്ത തടയണയിൽ വന്നടിയുന്ന ചെളിയും മരക്കമ്പുകളും മറ്റും ഒഴുകിപ്പോകാൻ മാർഗമില്ല.
തടയണയിൽ ഒരു വശത്ത് മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്. മറു വശത്ത് ചെളിയടിഞ്ഞ് മൺതിട്ട രൂപപ്പെട്ട് നിറയെ കാടുകളും വളർന്ന നിലയിലാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കമാണ് അടിഞ്ഞ് കൂടിയിരിക്കുന്നത്. മുൻപ് ഈ തടയണയിൽ നിന്നായിരുന്നു കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ വെള്ളമെത്തിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ജലവിതരണം നിലച്ചു. ജനറൽ ആശുപത്രിയിലേക്കു വെള്ളം എത്തിക്കാൻ തടയണയ്ക്കു സമീപം നിർമിച്ച കുളവും പമ്പ് ഹൗസും സ്ഥിതി ചെയ്യുന്നുണ്ട്.
തടയണയിലെ ജലലഭ്യത അനുസരിച്ചാണ് ഇവിടെ നിന്നുള്ള പമ്പിങ്. മഴക്കാലത്തിനു മുൻപായി ചെളിനീക്കം ചെയ്താൽ തടയണയിൽ കൂടുതൽ ജലം സംഭരിച്ച് നിർത്താനാകും. മുൻപ് അവധിക്കാലങ്ങളിൽ സ്കൂൾ വിദ്യാർഥികൾക്ക് ഇവിടെ നീന്തൽ പരിശീലനം നൽകിയിരുന്നു. എന്നാൽ തടയണയിൽ മരക്കമ്പുകളും ചെളിയും വന്ന് അടിഞ്ഞതോടെ ഇതും നിലച്ചു. തടയണ കേന്ദ്രമാക്കി ടൂറിസം പദ്ധതി ആലോചിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.v