ADVERTISEMENT

കോട്ടയം ∙ ലോക്സഭ മണ്ഡലത്തിലെ വോട്ടെടുപ്പിന്റെ അന്തിമ കണക്ക് വന്നപ്പോൾ 65.61% പോളിങ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇത് 75.47 ശതമാനമായിരുന്നു. പോളിങ് ശതമാനത്തിൽ 9.86 ശതമാനത്തിന്റെ കുറവ് ഇക്കുറിയുണ്ടായി. 12,54,823 വോട്ടർമാരിൽ 8, 23,237 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. 6,07,502 പുരുഷ വോട്ടർമാരിൽ 4,18,285 പേരും (68.85%) 6,47,306 സ്ത്രീ വോട്ടർമാരിൽ 4,04,946 പേരും (62.56 %) 15 ട്രാൻസ്ജെൻഡർ വോട്ടർമാരിൽ ആറു പേരും (40%) വോട്ടു രേഖപ്പെടുത്തി. 71.69% രേഖപ്പെടുത്തിയ വൈക്കം നിയമസഭ മണ്ഡലമാണ് പോളിങ്ങിൽ മുന്നിൽ.

ഏറ്റവും കുറവ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിലാണ്, 62.27%. പോസ്റ്റൽ, സർവീസ് വോട്ടുകൾ കണക്കാക്കാതെയുള്ള പോളിങ് കണക്കാണിത്. അസന്നിഹിത വോട്ടർമാർക്കുള്ള വോട്ടെടുപ്പിൽ 11,658 പേർ വീട്ടിൽ വോട്ട് ചെയ്തു. 85 വയസ്സ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കുമാണ് വീട്ടിൽ വോട്ടിന് സൗകര്യമൊരുക്കിയിരുന്നത്. 85 വയസ്സ് പിന്നിട്ട 8,982 പേരും ഭിന്നശേഷിക്കാരായ 2,676 പേരുമാണ് വോട്ട് ചെയ്തത്. 85 വയസ്സ് പിന്നിട്ട, ഭിന്നശേഷി വിഭാഗത്തിൽ വീട്ടിൽ തന്നെ വോട്ട് രേഖപ്പെടുത്തുന്നതിനായി നൽകിയ 12 ഡി അപേക്ഷകളിൽ 12,082 എണ്ണമാണ് വരണാധികാരി അംഗീകരിച്ചത്.

ഇതിൽ 9,321 അപേക്ഷകർ 85 വയസ്സ് പിന്നിട്ടവരും 2,761 പേർ ഭിന്നശേഷിക്കാരുമായിരുന്നു. വീട്ടിൽ വോട്ട് ഈ മാസം 25നാണ് പൂർത്തിയായത്.   അവശ്യ സർവീസിൽ ഉൾപ്പെട്ടവരിൽ 307 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഈ വിഭാഗത്തിൽപെട്ട 575 പേരുടെ ഫോം 12 ഡി അപേക്ഷകളാണ് വരണാധികാരി അംഗീകരിച്ചിരുന്നത്. ഫോം 12 ൽ അപേക്ഷ നൽകിയ കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെട്ട 656 പോളിങ് ജീവനക്കാർ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

തലപുകച്ച് സ്ഥാനാർഥികൾ
കോട്ടയം ∙ വോട്ടെടുപ്പ് കഴിഞ്ഞിട്ടും തിരക്കൊഴിയാതെ മുന്നണി സ്ഥാനാർഥികൾ. വോട്ടിങ് വിശകലനവും പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചകളും മറ്റുമായി ഇന്നലെയും മണ്ഡലത്തിലുടനീളം ഓട്ടപ്രദക്ഷിണത്തിലായിരുന്നു സ്ഥാനാർഥികൾ. വിജയത്തെക്കുറിച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് – യുഡിഎഫ്– എൻഡിഎ  സ്ഥാനാർഥികളും മുന്നണികളും.

തോമസ് ചാഴികാടൻ 
പ്രധാന വ്യക്തികളെ സന്ദർശിക്കുന്നതിനും വിവിധ സ്ഥലങ്ങളിൽ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും  സമയം കണ്ടെത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച ആളുകളെ ഫോണിൽ ബന്ധപ്പെട്ടു. വോട്ടെടുപ്പ് ദിനത്തിൽ തേങ്ങ വീണു പരുക്കേറ്റ പ്രവർത്തകനെ സന്ദർശിച്ചു. ‌

 ഫ്രാൻസിസ് ജോർജ് 
 ഇന്നലെ തിരക്കിന്റെ ദിവസമായിരുന്നു. പ്രവർത്തകരുമായി വോട്ടെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ, വിവാഹച്ചടങ്ങുകൾ, മരണവീടുകൾ എന്നിവിടങ്ങളിൽ സന്ദർശനം ഇങ്ങനെ നീണ്ടു പരിപാടികൾ. 

 തുഷാർ വെള്ളാപ്പള്ളി
സംഘടനാപരമായ തിരക്കുകളിലായിരുന്നു. തിരഞ്ഞെടുപ്പ് അവലോകനങ്ങൾക്കും സമയം കണ്ടെത്തി. 

വോട്ടിങ് യന്ത്രങ്ങൾ

നാട്ടകത്തെ സ്ട്രോങ് റൂമിൽ

കോട്ടയം ∙ കോട്ടയം മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലെയും വോട്ട് രേഖപ്പെടുത്തിയ വോട്ടിങ് യന്ത്രങ്ങളും വിവി പാറ്റുകളും നാട്ടകത്തെ ഗവൺമെന്റ് കോളജിലെ സ്‌ട്രോങ് റൂമുകളിൽ കനത്ത സുരക്ഷയിൽ സൂക്ഷിക്കുന്നു. ഇനി വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനായിരിക്കും ഇവ പുറത്തെടുക്കുക.

വെള്ളിയാഴ്ച പോളിങ് അവസാനിച്ചശേഷം ഏഴു നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങളിൽ സ്വീകരിച്ച യന്ത്രങ്ങൾ രാത്രി തന്നെ നാട്ടകം ഗവ.കോളജിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു. വരണാധികാരിയായ ജില്ലാ കലക്ടർ വി. വിഘ്നേശ്വരിയുടെയും ഉപ വരണാധികാരികളുടെയും നേതൃത്വത്തിൽ ഇന്നലെ രാവിലെ എട്ടോടെയാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. 

യന്ത്രങ്ങൾ സ്‌ട്രോങ് റൂമിലാക്കി പൂട്ടി മുദ്രവച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച പൊതുനിരീക്ഷകൻ മൻവേഷ് സിങ് സിദ്ദുവും രാഷ്ട്രീയകക്ഷി പ്രതിനിധികളും സന്നിഹിതരായിരുന്നു. 

കനത്തസുരക്ഷയിലാണ് ഇവിടെ വോട്ടിങ് യന്ത്രങ്ങളും വിവി പാറ്റുകളും സൂക്ഷിച്ചിട്ടുള്ളത്. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സ്, സായുധ പൊലീസ്, പൊലീസ് എന്നിവരുടെ ത്രിതല സുരക്ഷയിലാണ് സ്‌ട്രോങ് റൂം. കോളജിന്റെ എല്ലാ ഭാഗങ്ങളിലും സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതു നിരീക്ഷിക്കുന്നതിനായി കൺട്രോൾ റൂമും പ്രവർത്തിക്കുന്നു. ഔദ്യോഗിക അനുമതിയുള്ളവരെയല്ലാതെ ആരെയും ഇവിടേക്ക് പ്രവേശിപ്പിക്കില്ല.

വോട്ടെടുപ്പിന്റെ സ്ക്രൂട്ടണി യോഗം ഗവ.കോളജിലെ ഹാളിൽ നടന്നു.കലക്ടർ വി. വിഘ്നേശ്വരി, ഉപ വരണാധികാരികളായ കോട്ടയം സബ് കലക്ടർ ഡി. രഞ്ജിത്ത്, പുഞ്ച സ്പെഷൽ ഓഫിസർ എം. അമൽ മഹേശ്വർ, ഡപ്യൂട്ടി കലക്ടർ എസ്.എൽ. സജികുമാർ, ഡപ്യൂട്ടി കലക്ടർ ഉഷ ബിന്ദുകുമാരി, പ്രിൻസിപ്പൽ കൃഷി ഓഫിസർ സൂസമ്മ ജോർജ്, ലാൻഡ് റെക്കോഡ്സ് ആൻഡ് സർവേ ഡപ്യൂട്ടി ഡയറക്ടർ പി.എസ്. സതീഷ്‌കുമാർ, സർവേ ഡപ്യൂട്ടി ഡയറക്ടർ കെ.കെ. സുനിൽ, സ്ഥാനാർഥികൾ, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർ ടി. എസ്. ജയശ്രീ, ചീഫ് ഏജന്റുമാർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com