ADVERTISEMENT

ഈരാറ്റുപേട്ട ∙ മീനച്ചിലാർ വറ്റി നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ശുദ്ധജലക്ഷാമം രൂക്ഷമായതോടെ പരിഹാരമായി മീനച്ചിലാറ്റിൽ ഈരാറ്റുപേട്ടയിൽ റഗുലേറ്റർ കം ബ്രിജ് പണിയണമെന്ന ആവശ്യം ശക്തമാകുന്നു. ടൗണിലെ ഗതാഗതക്കുരുക്കിനും മഴക്കാലത്തെ വെള്ളപ്പൊക്കം നിയന്ത്രിക്കാനുമായി മഴക്കാലത്ത് പൂർണമായും ഷട്ടറുകൾ തുറന്ന് വിടുന്ന രീതിയിലും വേനൽക്കാലത്ത് നഗര സഭാ പ്രദേശത്ത് കൂടി ഒഴുകുന്ന 2 ആറുകളിലും ജലം സംഭരിച്ചു നിർത്താൻ സാധിക്കുന്ന വിധത്തിലും വടക്കേക്കരയെയും അരുവിത്തുറയെയും ബന്ധിപ്പിച്ചു കൊണ്ടു മീനച്ചിലാറ്റിൽ മുക്കടയിൽ റഗുലേറ്റർ കം ബ്രിജ് പണിയണം എന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ വടക്കേക്കരയിൽ മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിജ് പണിയാൻ ടോക്കൺ പ്രൊവിഷൻ വച്ചതാണ്.

മീനച്ചിലാറ്റിൽ റഗുലേറ്റർ കം ബ്രിജ് പണിതാൽ മുട്ടം ജംക്‌ഷനിലും സെൻട്രൽ ജംക്‌ഷനിലും ഉണ്ടാകുന്ന ഗതാഗത കുരുക്കിനു പരിഹാരമാകും. ബ്രിജ് യാഥാർത്ഥ്യമായാൽ ചെളി നിറഞ്ഞു കിടക്കുന്ന ടൗണിലെ ചെക്ക് ഡാം പൊളിച്ച് കളയാനും സാധിക്കും. ഇതു വഴി ഈരാറ്റുപേട്ടയിൽ വർഷം തോറും ഉണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കാനുമാകും. ഇലക്ട്രിക് സംവിധാനത്തിൽ ബ്രിജിലെ ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യാൻ സാധിക്കുന്നതിനാൽ നദിയിലെ ജലനിരപ്പ് ക്രമീകരിക്കാനും സാധിക്കും. വേനൽക്കാലത്ത് അൽമനാർ സ്കൂൾ ഭാഗം തെക്കനാറിൽ മറ്റക്കാട് ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നദിയിൽ ഒന്നര മീറ്റർ ജലവിതാനം ഉയരുമെന്നാണു വിലയിരുത്തുന്നത്.

ഇരു നദികളിലെയും കരയിലെ കിണറുകളിൽ ജല സമൃദ്ധി വർധിക്കുകയും ചെയ്യും. ജനകീയ ജലസേചന പദ്ധതികളിലെ കിണറുകളിൽ ആവശ്യത്തിനു വെള്ളം ലഭിക്കും. ഇതു മൂലം നഗരസഭാ പ്രദേശത്ത് കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും. മറ്റയ്ക്കാട്, തേവരുപാറ, ഈറ്റിലക്കയം, വാക്കാപറമ്പ്, അരുവിത്തുറ, വല്ല്യച്ചൻ മല എന്നിവിടങ്ങളിൽ ടാങ്കുകളിൽ നിർമിച്ചാൽ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിന് ജല അതോറിറ്റി നടപടികൾ സ്വീകരിക്കാൻ സാധിക്കും. ബഹുമുഖ പ്രയോജനം ചെയ്യുന്ന പദ്ധതി ഒരു ലക്ഷത്തോളം ജനങ്ങൾക്ക് പ്രയോജനം ചെയ്യും. റഗുലേറ്റർ കം ബ്രിജ് പണിയാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com