ADVERTISEMENT

കോഴിക്കോട്∙ മലയാള മനോരമ കോഴിക്കോട് യൂണിറ്റിൽ ആദ്യാക്ഷരം കുറിച്ചതു 320 കുരുന്നുകൾ. സർവൈശ്വര്യവും നേർന്നു ഹരിശ്രീ കുറിച്ച ഗുരുക്കളെ വന്ദിച്ചു കുട്ടികൾ അറിവിന്റെ ലോകത്തേക്കു പ്രവേശിച്ചു.കവിയും നോവലിസ്റ്റും പ്രഭാഷകനുമായ കൽപറ്റ നാരായണൻ, ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ മുൻ ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഇ.കെ.കുട്ടി, സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറും എസ്‌സിഇആർടി മുൻ ഡയറക്ടറുമായ ഡോ.ജെ.പ്രസാദ്, കഥാകാരനും നോവലിസ്റ്റുമായ എൻ.പി.ഹാഫിസ് മുഹമ്മദ്, കോർപറേഷൻ മേയറും നടക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പലുമായ ഡോ. ബീന ഫിലിപ് എന്നിവരാണ് അറിവിന്റെ ആദ്യ മധുരം കുട്ടികൾക്കു പകർന്നു നൽകാൻ ഗുരുപീഠങ്ങളിലുണ്ടായിരുന്നത്. ഗുരുക്കളെല്ലാം ചേർന്നു നിലവിളക്കു തെളിച്ചതോടെയാണു വിദ്യാരംഭത്തിനു തുടക്കമായത്. അക്ഷരലോകത്തേക്കു കടന്ന എല്ലാവർക്കും അവരുടെ വിദ്യാരംഭത്തിന്റെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് കൈമാറി. മധുരവും സ്കൂൾ ബാഗും സമ്മാനങ്ങളും സ്വീകരിച്ച ശേഷമാണു കുട്ടികൾ മനോരമ അങ്കണം വിട്ടത്. 

ആരവും ആർജവും.
ആരവും ആർജവും.

കുട്ടികളുടെ ചിരിയും കരച്ചിലും മാറി മാറി നിറഞ്ഞുനിന്ന വേദിയിൽ കുരുന്നുകളിൽ ചിലർ ഗുരുവിന്റെ മടിയിൽ കയറിയിരിക്കാനും മടി കാണിച്ചില്ല. ചിലരാവട്ടെ അതിനു കൂട്ടാക്കാതെ രക്ഷിതാക്കളുടെ മടിയിലിരുന്നും അക്ഷര മധുരം നുകർന്നു. ഗുരു നീട്ടിയ മിഠായിയുടെ മധുരത്തിൽ ചിലരെല്ലാം വാശി മറന്നു. വിരലിൽ പിടിച്ച് ഗുരു എഴുതിച്ചശേഷം താലം മാറ്റിവച്ചപ്പോൾ ചിലർ അരിയിൽ സ്വന്തമായി വീണ്ടും എഴുതി.  സമ്മാനമായി ലഭിച്ച ബാഗുകൾ തൂക്കി കുരുന്നുകൾ സന്തോഷത്തോടെ മടങ്ങിയതോടെ ഈ വർഷത്തെ വിദ്യാരംഭം ചടങ്ങുകൾക്കു സമാപ്തിയായി.

എം.ആദ്യഹും എം.അദ്‌വിക്കും.
എം.ആദ്യഹും എം.അദ്‌വിക്കും.

വിദ്യാരംഭത്തിനെത്തിയെത് അഞ്ചു ജോടി ഇരട്ടകൾ 
കോഴിക്കോട് ∙ മലയാള മനോരമ ഒരുക്കിയ വിദ്യാരംഭം ചടങ്ങിൽ അഞ്ചു ജോടി ഇരട്ടകൾ ആദ്യാക്ഷരം കുറിച്ചു. ആനക്കുളം ദ്വാരക വിഹാറിൽ ജി.ആർ.ജ്യോതിഷ് കുമാറിന്റെയും കെ.അഖിലയുടെയും മക്കൾ ആരവും ആർജവും വിദ്യാരംഭത്തിനെത്തിയപ്പോൾ സഹോദരങ്ങൾ ആദിത്യനും (14), അനശ്വരയും (12) കൂടെയുണ്ടായിരുന്നു. അവരും മനോരമയിൽ നിന്നാണ് ആദ്യാക്ഷരം കുറിച്ചതെന്ന സവിശേഷതയും ഈ കുടുംബത്തിനുണ്ട്.  പയ്യോളി ചാലിൽ കെ.സജിത്ത് ലാലിന്റെയും വി.ശ്രുതിയുടെയും മക്കൾ നൈതൽ, നൈവിൽ, ചേളന്നൂർ ഏഴേ ആറ് ആയിപ്പുലത്ത് എ.സുനീഷിന്റെയും ടി.പി.രജിനയുടെയും മക്കൾ ജൈത്രവ്, ജാൻവി, ഈസ്റ്റ് നടക്കാവ് പൂനാടത്ത് പറമ്പിൽ എ.മഹേഷിന്റെയും കെ.അശ്വതിയുടെയും മക്കൾ എം.ആദ്യഹ്, എം.അദ്‌വിക്, മാവൂർ റോഡ് ജില്ലാ മൃഗാശുപത്രിക്കു സമീപം പി.ജി.ഹൗസിൽ ജയകുമാറിന്റെയും നീതുവിന്റെയും മക്കൾ ആദ്വിക്, ആരാധ്യ എന്നിവരാണു മനോരമ വിദ്യാരംഭത്തിനെത്തിയ മറ്റ് ഇരട്ടസഹോദരങ്ങൾ. 

നൈമികയുടെ പിറന്നാളിന്  ആദ്യാക്ഷരത്തിന്റെ മധുരവും
കോഴിക്കോട്∙ മനോരമയിലെ വിദ്യാരംഭത്തിന് നൈമികയെത്തിയത് തന്റെ മൂന്നാം പിറന്നാൾ ദിനത്തിലായിരുന്നു. ഡോ.ജെ.പ്രസാദിന്റെ കൈപിടിച്ച് ആദ്യാക്ഷരം കുറിച്ചു.  ഇത്തവണത്തെ പിറന്നാളിനു സവിശേഷ സമ്മാനമായി എഴുത്തിനിരുത്തൽ ചടങ്ങിന്റെ ഫോട്ടോയും മറ്റു സമ്മാനങ്ങളുമായാണു നൈമിക വീട്ടിലേക്കു മടങ്ങിയത്. കക്കോടി കൂടത്തുംപൊയിൽ ‘പുണർത’ത്തിൽ പി.ജിജീഷിന്റെയും പി.എം.അഖിലയുടെയും മകളാണ് നൈമിക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com