നവജാത ശിശു ഗുരുതരാവസ്ഥയിൽ; താമരശ്ശേരി താലൂക്ക് ആശുപത്രി ജീവനക്കാർക്കെതിരെ പരാതി നൽകി അമ്മ
Mail This Article
താമരശ്ശേരി∙ താലൂക്ക് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ മൂലം നവജാത ശിശു ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നതായി പരാതി. പുതുപ്പാടി കോരങ്ങൽ ബിനീഷിന്റെ ഭാര്യ ബിന്ദു ആണ് തന്റെ കുട്ടിയുടെ ഗുരുതരമായ ആരോഗ്യ പ്രശ്നത്തിന് കാരണമായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി, താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡിഎംഒ, കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയത്. പ്രസവ വേദനയെ തുടർന്ന ഡിസംബർ13 ന് രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തല പുറത്തേക്ക് വരുന്ന അവസ്ഥയിലായിരുന്നു.
എന്നാൽ പരിചരണം നൽകാതെ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാർ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ ഉടുത്തിരുന്ന പാവാട വലിച്ച് കീറി കെട്ടി ആംബുലൻസിൽ കയറ്റി വിടുകയായിരുന്നുവന്ന് ബിന്ദുവിന്റെ പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി പ്രസവം നടന്നെങ്കിലും കുട്ടി ശ്വാസം കിട്ടാതെ തലച്ചോറിന് ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായിരുന്നു. ഇപ്പോഴും കുഞ്ഞ് വെന്റിലേറ്ററിലാണ്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തലഭാഗം നേരെ അല്ലാത്തതിനെ തുടർന്ന് ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു എന്ന് താലൂക്ക് ആശുപത്രി അധികൃതർ അറിയിച്ചു.