ADVERTISEMENT

കോഴിക്കോട്∙ ലോകചരിത്രത്തിൽ ആദ്യമായാണ് 80 വയസ്സുള്ള മുത്തശ്ശിമാർ പോലും പെൻഷൻ കിട്ടാനായി ഒരു സർക്കാരിനെതിരെ സമരത്തിനിറങ്ങുന്നതെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് പറഞ്ഞു. എൻഡിഎ ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ കോഴിക്കോട് മണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാട്ടാനകളും വെള്ളാനകളും കാരണം മലയാളികൾക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വയനാട്ടിലും കിഴക്കൻ മലയോരമേഖലകളിലും കാട്ടാനകൾ മനുഷ്യരെ ഒറ്റച്ചവിട്ടിന് കൊല്ലുകയാണ്. ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ സർക്കാർ പരാജയപ്പെടുകയാണ്. എന്നാൽ പിണറായി വിജയനും 20 പേരുമടങ്ങുന്ന വെള്ളാനകൾ ജനവിരുദ്ധ നിലപാടുകൾകൊണ്ട് മലയാളികളെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു.

 ആലുവയിലെ പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ട സംഭവം നടന്നപ്പോൾ ഇനി കേരളത്തിൽ ആവർത്തിക്കില്ലെന്നു പ്രഖ്യാപിച്ചതാണ്. എന്നാൽ പിന്നീട് കൊല്ലത്തും തിരുവനന്തപുരത്തും കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങൾ ആവർത്തിച്ചു. കെഎസ്ആർടിസിയിലടക്കം ജോലിയെടുക്കുന്നവർക്ക് കൂലി കൊടുക്കാൻപോലും സർക്കാർ പരാജയപ്പെടുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു. നേരം വെളുക്കുന്നതുവരെ നിന്നു കക്കുകയാണ് മുഖ്യമന്ത്രിയും കുടുംബവുമെന്ന് എൻഡിഎ ചെയർമാൻ കെ.സുരേന്ദ്രൻ പറഞ്ഞു. അതിനു വിപ്ലവകാരികൾ ഓശാന പാടുകയാണ്. കേരളത്തിൽ മറ്റേതെങ്കിലും ഒരു കമ്യൂണിസ്റ്റ് നേതാവിന് ഇങ്ങനെ അഴിമതി നടത്തിയശേഷം സുരക്ഷിതമായി രക്ഷപ്പെടാൻ കഴിഞ്ഞിട്ടുണ്ടോയെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്കാണ്. ഇനി രാഹുൽഗാന്ധിക്ക് ബിജെപിയിൽ ചേരാൻ തോന്നിയാൽ എന്തുചെയ്യുമെന്നാണ് ബിജെപി നേതാക്കൾ കഴിഞ്ഞ ദിവസം തമാശയായി പറഞ്ഞതെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ അധ്യക്ഷനായിരുന്നു. സംവിധായകനും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ മേജർ രവി, സംസ്ഥാന ജന.സെക്രട്ടറി എം.ടി.രമേശ്, ചേറ്റൂർ ബാലകൃഷ്ണൻ, കെ.പി.ശ്രീശൻ, വി.വി.രാജൻ, പി.രഘുനാഥ്, കെ.പി.പ്രകാശ്ബാബു, എൻ.പി.രാധാകൃഷ്ണൻ, ഇ.പ്രശാന്ത്കുമാർ, യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽകൃഷ്ണൻ, ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂർക്കട ഹരികുമാർ, വിഷ്ണുപുരം ചന്ദ്രശേഖർ, ഷനൂബ് താമരക്കുളം തുടങ്ങിയവർ പ്രസംഗിച്ചു. മുതലക്കുളത്തുനിന്ന് തുടങ്ങിയ യാത്ര മോഡേൺ ബസാറിൽ സമാപിച്ചു. രാവിലെ ഏഴരയ്ക്ക് വളയനാട് ക്ഷേത്രദർശനം നടത്തിയശേഷം മാറാട് സന്ദർശിച്ച കെ.സുരേന്ദ്രൻ പുഷ്പാർച്ചന നടത്തി.  മാറാട് അരയസമാജത്തിൽ പ്രഭാതഭക്ഷണം കഴിച്ചു. മെഡിക്കൽ കോളജിൽ കേന്ദ്ര ഫണ്ടുപയോഗിച്ചു നിർമിച്ച പിഎംഎസ്എസ്‌വൈ കെട്ടിടം സന്ദർശിച്ചു. വിവിധ സംഘടനാ നേതാക്കളുമായി സംവാദം നടത്തി. എസ്‌സി,എസ്ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. മണ്ഡലത്തിൽ പുതുതായി ബിജെപിയിൽചേർന്ന് 247 പേരുടെ സംഗമത്തിലും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com