ADVERTISEMENT

മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ.മുനീർ എംഎൽഎ മലയാള മനോരമയോടു പ്രതികരിക്കുന്നു

ഇടതിന് ആരും വോട്ട് ചെയ്യില്ല 
ബിജെപി സർക്കാർ അധികാരത്തിൽ എത്തിയാൽ രാജ്യത്തു സംഭവിക്കാൻ പോകുന്ന അപകടം മുസ്‍ലിം സംഘടനകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് അവർ യുഡിഎഫിന് ഒപ്പമാണ്. ബിജെപിയുമായി നേരിട്ട് എവിടെയാണ് സിപിഎം ഏറ്റുമുട്ടുന്നത്? പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്നു പറയാൻ കഴിയാത്ത, ഫാഷിസ്റ്റുകളോടു തോൽക്കാൻ വേണ്ടി മാത്രം കളിക്കാനിറങ്ങുന്ന ഇടതു സ്ഥാനാർഥികൾക്ക് ആരും വോട്ട് ചെയ്യില്ല.

സിപിഎമ്മിന്റെ ആക്രമണം കോൺഗ്രസിനു നേരെ
സിപിഎമ്മിന്റെ ഓരോ ദിവസത്തെയും നിലപാട് നിരാശാജനകം. അവരുടെ ആക്രമണം മുഴുവൻ കോൺഗ്രസിനു നേരെയാണ്. ഇന്ത്യാസഖ്യത്തെ, കോൺഗ്രസിനെ, പ്രിയങ്കയെ, രാഹുലിനെ ഓരോ ദിവസവും അധിക്ഷേപിക്കുകയാണ്. പൗരത്വ പ്രതിഷേധ റാലി നടത്തിയാലും മോദിയെയും അമിത്ഷായെയും അല്ല, രാഹുൽ ഗാന്ധിയെയാണ് കുറ്റപ്പെടുത്തുന്നത്.

സിപിഎമ്മിന്റെ ന്യൂനപക്ഷ സംരക്ഷണം കാപട്യം
അധികാരത്തിൽ എത്തിയാൽ പൗരത്വ ഭേദഗതി നിയമം ചവറ്റുകുട്ടയിൽ എറിയുമെന്ന് കോൺഗ്രസ് എത്രയോ തവണ പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ് പ്രായോഗിക വഴി. അല്ലാതെ ഇവിടെ സിഎഎ നടപ്പാക്കില്ല എന്നു പറയുന്നത് വെറും തട്ടിപ്പാണ്. സിപിഎമ്മിന്റെ ന്യൂനപക്ഷ സംരക്ഷണം കാപട്യമാണ്. വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായി പൗരത്വ കേസുകൾ പിൻവലിച്ചത്. നാഷനൽ പോപ്പുലേഷൻ റജിസ്റ്റർ (എൻപിആർ) കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചയാളാണു പിണറായി വിജയൻ.

പൊതു വിഷയം  ദേശീയ രാഷ്ട്രീയം 
ദേശീയ രാഷ്ട്രീയം 2 മണ്ഡലത്തിലും പൊതു വിഷയങ്ങളാണ്. വടകരയിൽ ചെറുപ്പക്കാരനായ ഷാഫി പറമ്പിലിന്റെ സാന്നിധ്യവും ടി.പി.ചന്ദ്രശേഖരൻ വധക്കേസും നിർണായക വിഷയങ്ങളാകും. കോഴിക്കോട് പാർട്ടി വോട്ടുകൾക്കു പുറമേ രാഘവേട്ടന്റെ വ്യക്തി ബന്ധങ്ങളും വിജയം ഉറപ്പാക്കും.

കേരളത്തിൽ ലീഗിന്  ‘20 സീറ്റ് ’
ഞങ്ങൾ അർഹതപ്പെട്ട മൂന്നാം സീറ്റ് ചോദിച്ചു എന്നുള്ളത് സത്യമാണ്. രാജ്യസഭ സീറ്റ് നൽകാമെന്നു കോൺഗ്രസ് സമ്മതിച്ചതോടെ ആ ചർച്ച അവസാനിച്ചു. ഈ തിരഞ്ഞെടുപ്പ് ഇന്ത്യ എന്ന വിശാല അർഥത്തിലാണുള്ളത്. അതുകൊണ്ടു തന്നെ കേരളത്തിൽ ലീഗിന് 20 സ്ഥാനാർഥികളുണ്ട്. ആ 20 പേരെയും വിജയിപ്പിക്കൽ ഞങ്ങളുടെ കടമയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com