രാഹുൽ ഗാന്ധിയെ വയനാട്ടിലേക്ക് തള്ളിപ്പറഞ്ഞയച്ചവർക്ക് നിരാശപ്പെടേണ്ടി വരും: ബിനോയ് വിശ്വം
Mail This Article
നാദാപുരം∙ ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗത്തെ ആശങ്കയിലാക്കിയ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ഒന്നും പറയാത്ത കോൺഗ്രസിന്റെ പ്രകടന പത്രിക അത്തരം വിഭാഗങ്ങളിൽപെട്ട മനുഷ്യരോടുള്ള അനീതിയും കടുത്ത വെല്ലുവിളിയുമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതു ബോധ്യപ്പെട്ടതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇപ്പോൾ പ്രകടന പത്രികയിലെ എട്ടാമത്തെ പേജിനെപ്പറ്റി പ്രസ്താവനയിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർഥി കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനായി നാദാപുരം കല്ലാച്ചിയിൽ ചേർന്ന സിപിഐ നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വയനാട്ടിൽ ലീഗിന്റെ കൊടിയെ മാറ്റിനിർത്തിയവർ ഫാഷിസ്റ്റ് ഭീഷണിക്കു മുന്നിൽ വഴങ്ങിക്കൊടുക്കുകയാണ് ചെയ്യുന്നത്. മതാധിഷ്ഠിത അജൻഡകളുമായി മുന്നോട്ടുപോകുന്ന ബിജെപിയുടെ ബി ടീമാകുകയാണ് കോൺഗ്രസ് യഥാർഥത്തിൽ ചെയ്യുന്നത്. ഭീരുത്വമല്ല ധീരതയാണ് രാഷ്ട്രീയ പാർട്ടികൾക്കുണ്ടാവേണ്ടതെന്ന രാഷ്ട്രീയ പ്രവർത്തനത്തിന്റെ ബാലപാഠം പോലും കോൺഗ്രസ് മറന്നിരിക്കുന്നു. രാഹുൽ ഗാന്ധിയെ വയനാട്ടിലേക്ക് തള്ളിപ്പറഞ്ഞയച്ചവർക്ക് നിരാശപ്പെടേണ്ടി വരുന്ന തിരഞ്ഞെടുപ്പ് ഫലം ഉണ്ടാകും. ഇടതുപക്ഷം കേരളത്തിൽ വലിയ വിജയം നേടുകയും രാജ്യത്ത് ബിജെപി വിരുദ്ധ ഇന്ത്യാ മുന്നണി അധികാരത്തിലെത്തുകയും ചെയ്യും’ – അദ്ദേഹം പറഞ്ഞു.
ഇ.കെ.വിജയൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ബാലൻ, സംസ്ഥാന കൗൺസിൽ അംഗം ടി.കെ.രാജൻ, ജില്ലാ അസി. സെക്രട്ടറി അഡ്വ. പി.ഗവാസ് എന്നിവർ സംസാരിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ.ശശി, പി.സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, ആർ.സത്യൻ, അജയ് ആവള എന്നിവർ പങ്കെടുത്തു.