ജ്വല്ലറി കവർച്ചക്കേസിലെ യുവാവ് പോക്സോ കേസിലും പ്രതി
Mail This Article
താമരശ്ശേരി ∙ ടൗണിൽ പൊലീസ് സ്റ്റേഷനു സമീപത്തെ റന ജ്വല്ലറി കുത്തിത്തുരന്ന് 50 പവന്റെ ആഭരണങ്ങൾ കവർന്ന കേസിലെ മുഖ്യപ്രതി പൂനൂർ പാലംതലക്കിൽ നവാഫ് (27) പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലും പ്രതി. കുന്നമംഗലം സ്വദേശിയായ പെൺകുട്ടിയെ ഒരു വർഷം മുൻപാണു പ്രതി മൊബൈൽ ഫോണിലൂടെ പ്രേമം നടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചത്.കഴിഞ്ഞ നവംബറിൽ പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത നേരത്തായിരുന്നു പീഡനശ്രമം. ഭയന്നുപോയ പെൺകുട്ടി വീട്ടുകാരെ വിവരം അറിയിക്കാതെ മനോവിഷമത്തിൽ ആയിരുന്നു. പ്രതി തുടർന്നും പെൺകുട്ടിയെ ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്തിരുന്നു.
പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നു പെൺകുട്ടിയുടെ ഫോണിലേക്കു തുടർച്ചയായി വിളിച്ചതു കവർച്ചക്കേസ് അന്വേഷണത്തിനിടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണു പീഡനശ്രമത്തെക്കുറിച്ചു പെൺകുട്ടി താമരശ്ശേരി പൊലീസിൽ മൊഴി നൽകിയത്. ഇതോടെ താമരശ്ശേരി പൊലീസ് കേസ് എടുത്ത് കുന്നമംഗലം പൊലീസിനു കൈമാറി.
പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയ പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ജനുവരി 24 ന് ആണ് പ്രതിയുടെ നേതൃത്വത്തിൽ ജ്വല്ലറി കുത്തിത്തുരന്നു കവർച്ച നടത്തിയത്. നവാഫിന്റെ സഹോദരൻ നിസാർ (25), സുഹൃത്ത് മുഹമ്മദ് നിഹാൽ (21) എന്നിവരും കവർച്ചാസംഘത്തിലുണ്ടായിരുന്നു.