ADVERTISEMENT

മലപ്പുറം ∙ അനുഗൃഹീത മാസത്തിന്റെ വിടവാങ്ങൽ ഓർമപ്പെടുത്തിയ അവസാന വെള്ളിയാഴ്ചയായ ഇന്നലെ വിശ്വാസികൾ കൂട്ടമായി എത്തിയപ്പോൾ ആരാധനാലയങ്ങൾ നിറഞ്ഞു കവിഞ്ഞു. സത്കർമങ്ങൾക്ക് പല മടങ്ങ് പുണ്യം വാഗ്ദാനം ചെയ്യപ്പെട്ട റമസാനിലെ വരും നാളുകളിൽ നന്മകളും ജീവകാരുണ്യ പ്രവർത്തനങ്ങളും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇമാമുമാർ ഉണർത്തി. പശ്ചാത്താപ പ്രാർഥനകളുമുയർന്നു. ഇനി വിശ്വാസ ലോകം ചെറിയ പെരുന്നാളിന്റെ തിരക്കിലേക്ക്.

നന്മകൾക്ക് ആയിരം മാസങ്ങളെക്കാൾ പുണ്യം വാഗ്ദാനമുള്ള ലൈലത്തുൽ ഖദ്‌റിന് ഏറ്റവും സാധ്യത പ്രതീക്ഷിച്ച റമസാൻ 27–ാം രാവിനെ ധന്യമാക്കിയ മനസ്സുമായാണ് വിശ്വാസികൾ ഇന്നലെ ജുമുഅ നമസ്കാരത്തിനായി വീണ്ടും ആരാധനാലയങ്ങളിൽ ഒത്തുകൂടിയത്. വ്രതനാളുകളിൽ നേടിയ ആത്മീയ വിശുദ്ധി ജീവിതത്തിലുടനീളം നിലനിർത്തണമെന്ന് ഇമാമുമാർ ആഹ്വാനം ചെയ്തു. പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്കരുതെന്ന മതനിർദേശം പാലിക്കാനായുള്ള നിർബന്ധ ഭക്ഷ്യദാനമായ ഫിത്ർ സക്കാത്തിനെക്കുറിച്ചും ഓർമപ്പെടുത്തലുണ്ടായി. വിട പറയുന്ന റമസാന് വികാരനിർഭര സലാം ചൊല്ലിയാണ് ഉദ്ബോധന പ്രസംഗങ്ങൾ അവസാനിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതിനാൽ ഇത്തവണ ഈദ്ഗാഹുകൾക്കും വിവിധയിടങ്ങളിൽ ഒരുക്കം തുടങ്ങിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com