ADVERTISEMENT

എടപ്പാൾ ∙ മാണൂർ നടക്കാവിൽ മണ്ണിടിച്ചിലിൽ തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം. 8 തൊഴിലാളികളാണ് ഇവിടെ രാവിലെ മുതൽ ജോലി ചെയ്തിരുന്നത്. ഉച്ചഭക്ഷണത്തിനായി 7 പേരും പോയ സമയത്താണ് മുകൾ ഭാഗത്ത് നിന്ന് കൂറ്റൻ പാറക്കല്ലുകളും മണ്ണും താഴേക്ക് പതിച്ചത്. ബംഗാൾ സ്വദേശി സുജോൺ മാത്രമാണ് ഈ സമയം സ്ഥലത്തുണ്ടായിരുന്നത്. ഓടിമാറാൻ ശ്രമിച്ചെങ്കിലും മണ്ണിനടിയിൽ കുടുങ്ങി. തലഭാഗം പുറത്തായതിനാൽ മാത്രമാണ് ജീവൻ തിരിച്ചു കിട്ടിയത്. ഈ ഭാഗത്തെ മണ്ണെടുപ്പ് സംബന്ധിച്ച് വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. 

മണ്ണെടുപ്പിനെതിരെ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു.
മണ്ണെടുപ്പിനെതിരെ നടപടി സ്വീകരിക്കാത്തതിൽ നാട്ടുകാർ പ്രതിഷേധിക്കുന്നു.

100 മീറ്ററിൽ താഴെ മണ്ണെടുത്ത് താഴ്ത്തിയതോടെ മുകളിലെ സ്കൂൾ കെട്ടിടം ഭീഷണിയിലായി. ഇതു സംബന്ധിച്ച് റവന്യു – ജിയോളജി അധികൃതർക്കും മറ്റും പരാതികൾ നൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ല. രക്ഷിതാക്കളിൽ പലരും സ്കൂൾ അധികൃതരോട് പരാതിപ്പെട്ടെങ്കിലും വ്യക്തമായ മറുപടിയുണ്ടായില്ല. ഇത് പിടിഎ യോഗങ്ങളിൽ ചർച്ചയാവുകയും തർക്കങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു. 

മണ്ണെടുപ്പ് ഭീഷണിയാണെന്നും നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാട്ടി സ്കൂൾ അധികൃതർ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവർക്ക് കൈമാറിയിട്ടുണ്ടെന്നും ഇവർ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും മറുപടി ലഭിച്ചിരുന്നു. ഒടുവിലാണ് സംരക്ഷണഭിത്തി നിർമാണം ആരംഭിച്ചത്.

അപകടം സംഭവിച്ച സാഹചര്യത്തിൽ അടുത്ത ദിവസം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് തുടർ നടപടികൾ സ്വീകരിക്കും. അതേസമയം അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ രോഷാകുലരായി. പൊലീസ് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. സംരക്ഷണഭിത്തി നിർമിച്ച് സുരക്ഷ ഉറപ്പാക്കുംവരെ സ്കൂൾ തുറക്കരുതെന്ന് നിർദേശവും നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com