അശ്വിന് പരീക്ഷയ്ക്ക് എത്തുന്നത് തന്നെ പരീക്ഷണം
Mail This Article
കോട്ടയ്ക്കൽ ∙രോഗം ബാധിച്ച്, ചെറുവിരൽ പോലും അനക്കാൻ കഴിയാത്ത വിദ്യാർഥി എസ്എസ്എൽസി പരീക്ഷയ്ക്ക് എല്ലാ ദിവസവും സ്കൂളിലെത്തണം. അല്ലാത്ത പക്ഷം സർക്കാരിന്റെ തുടർ ആനുകൂല്യങ്ങൾ ലഭിക്കില്ല. പൊൻമള പൂവാട് ഉണ്ണിയുടെയും ജിഷിതയുടെയും മകൻ അശ്വിനാണ് ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഏറെ പ്രയാസപ്പെട്ട് പരീക്ഷയ്ക്കെത്തുന്നത്.
സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച അശ്വിൻ ഇതുവരെ സ്കൂളിൽ പോയിട്ടില്ല. സങ്കലിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂൾ റജിസ്റ്ററിൽ പേരുണ്ട്. സ്കൂൾ അധ്യാപകരും വിദ്യാർഥികളും ഇടയ്ക്കിടെ അശ്വിനെ സന്ദർശിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷയെഴുതാൻ സഹായിയെ വയ്ക്കാമെങ്കിലും ഇത്തരം കുട്ടികൾ പരീക്ഷയ്ക്കു നിർബന്ധമായും വരണമെന്നാണ് വകുപ്പ് നിഷ്കർഷിക്കുന്നത്.
വീട്ടിൽനിന്നു കൃത്യമായ വഴി ഇല്ലാത്തതിനാൽ കുത്തനെയുള്ള കയറ്റത്തിലൂടെ അശ്വിനെ എടുത്താണ് റോഡിലെത്തിക്കുന്നത്. കൂലിപ്പണിക്കാരായ രക്ഷിതാക്കൾ ജോലിക്കു പോകാതെയാണ് മകനെ സ്കൂളിലെത്തിക്കുന്നത്. ഇരിക്കാൻ പോലും കഴിയാത്ത അശ്വിനെ നാലഞ്ചു ബെഞ്ചുകൾ കൂട്ടിയിട്ട് കിടത്തേണ്ട അവസ്ഥയാണ്. അധികൃതർ അശ്വിന്റെ ദുരിതം കാണാതെപോകുന്നതിൽ ദുഃഖിതരാണ് രക്ഷിതാക്കൾ.