വള്ളിക്കുന്ന് ഇക്കോ ടൂറിസം പദ്ധതി: അക്കരെ പച്ചപിടിച്ചു; ഇക്കരെ കാടുപിടിച്ചു
Mail This Article
വള്ളിക്കുന്ന്∙ മുകളിലെ രണ്ടു ചിത്രങ്ങളിലേക്കൊന്നു നോക്കാമോ? ആദ്യത്തേത് കടലുണ്ടി– വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിന്റെ ബോട്ടു ജെട്ടിയും ഓഫിസുമാണ്. കടലുണ്ടി പഞ്ചായത്തിൽപെടുന്ന ഈ ഇക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികളുടെ തിരക്കാണിപ്പോൾ. കണ്ടൽക്കാടുകളുടെ സൗന്ദര്യം ആസ്വദിക്കാൻ വിദേശസഞ്ചാരികൾ ഉൾപ്പെടെ എത്തുന്നു. രണ്ടാമത്തെ ചിത്രം വള്ളിക്കുന്ന് പഞ്ചായത്തിലെ കോട്ടക്കടവ് ടൂറിസം പദ്ധതിയുടേതാണ്. നിർമിച്ച കെട്ടിടങ്ങളെല്ലാം തകർന്നു കിടക്കുന്നു.
പറമ്പിനുള്ളിൽ മദ്യക്കുപ്പികൾ ചിതറിക്കിടക്കുന്നു. കടലുണ്ടിപ്പുഴയുടെ അക്കരെ ടൂറിസം പച്ചപിടിക്കുമ്പോൾ. ഇക്കരെ വള്ളിക്കുന്നിൽ ടൂറിസം കാടുപിടിച്ചു നശിക്കുന്നു. അനാസ്ഥതയുടെയും കെടുകാര്യസ്ഥതയുടെയും കാഴ്ച. ഏകദേശം 14 വർഷം മുൻപ് കോട്ടക്കടവ് പാലത്തിനോടു ചേർന്ന് പഞ്ചായത്ത് വിട്ടുകൊടുത്ത 36 സെന്റിലാണ് ഡിടിപിസിയുടെ നേതൃത്വത്തിൽ ടൂറിസം പദ്ധതി തുടങ്ങിയത്.
38 ലക്ഷം രൂപ വകയിരുത്തി സിഡ്കോയുടെ നേതൃത്വത്തിൽ പല നിർമാണപ്രവർത്തനങ്ങളും നടത്തി. എന്നാൽ നിർമാണങ്ങളുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് വന്നതോടെയാണ് പദ്ധതി നിലച്ചതെന്ന് ഡിടിപിസി അധികൃതർ പറയുന്നു. നിർമിച്ചവയെല്ലാം ഇതിനകം ഉപയോഗശൂന്യമായിട്ടുണ്ട്. കടലുണ്ടി – വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവിന്റെ ഭാഗമായ കണ്ടൽക്കാടുകൾ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് വള്ളിക്കുന്ന് പഞ്ചായത്തിലാണ്. പ്രവേശന വഴിയും സ്ഥലസൗകര്യവുമെല്ലാം കൂടുതലുള്ളതും കോട്ടക്കടവ് ടൂറിസം പദ്ധതിക്കു തന്നെ.
ഏറെ വികസന സാധ്യതയുള്ള പ്രദേശമാണിത്. ടൂറിസം പദ്ധതിക്കു പുനരുജ്ജീവനം സാധ്യമായാൽ പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്കു വരുമാനമാർഗമാകും. പദ്ധതിയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി വള്ളിക്കുന്ന് പഞ്ചായത്ത് ഇത്തവണയും തുക വകയിരുത്തിയിരുന്നു. കേസിന്റെയോ മറ്റെന്തെങ്കിലും സാങ്കേതികക്കുരുക്കുകളുടെയോ പേരിൽ ഈ പ്രദേശത്തെ അവഗണിക്കുന്നത് ഒട്ടും ശരില്ല. ഇപ്പോൾ തന്നെ ഏറെ വൈകി. ആ വൈകലിന്റെ വ്യത്യാസം മുകളിലുള്ള ചിത്രങ്ങളിൽ വ്യക്തവുമാണ്. സങ്കേതികക്കുരുക്കഴിച്ച് പദ്ധതി ഫലവത്താക്കാൻ അധികൃതരുടെ ഇടപെലുണ്ടായേ മതിയാകൂ.