ചുവരെഴുത്ത് കുടുംബം!
Mail This Article
എടപ്പാൾ ∙ മുത്തുട്ടിയും മക്കളും ചുവരെഴുത്തിന്റെ തിരക്കിലാണ്. ആനക്കര തടത്തിൽ മുഹമ്മദ് ബഷീർ എന്ന മുത്തുട്ടിയും മക്കളായ റാനിയ മിൻഹ, മുഹമ്മദ് നിബ്രാസ് എന്നിവരുമാണ് പൊന്നാനി ലോക്സഭാ മണ്ഡലം സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനിക്കു വേണ്ടി ചുവരെഴുത്ത് നടത്തുന്നത്. മുഹമ്മദ് ബഷീർ ചിത്രകാരൻ കൂടിയാണ്.
തിരഞ്ഞെടുപ്പ് കാലമായാൽ ചുവരെഴുത്തിലേക്ക് തിരിയും. അവധിക്കാലത്ത് തിരഞ്ഞെടുപ്പ് എത്തിയതോടെയാണ്, ചിത്രരചനയിൽ തൽപരായ ഒൻപതാം ക്ലാസ് വിദ്യാർഥിനി റാനിയ മിൻഹയും അഞ്ചാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് നിബ്രാസും പിതാവിനെ സഹായിക്കാൻ രംഗത്തിറങ്ങിയത്.
കോൺഗ്രസ് പ്രവർത്തകനായതിനാൽ യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടിയാണ് പ്രചാരണത്തിന് ഇറങ്ങുന്നത്. ചുവരെഴുത്തിനു പുറമേ സ്റ്റിക്കർ നിർമാണത്തിലും ബോർഡ് നിർമാണത്തിലും ഇവർ രംഗത്തുണ്ട്. രണ്ടര പതിറ്റാണ്ടായി ചിത്രകലാ രംഗത്തുള്ള മുഹമ്മദ് ബഷീർ ചിത്രകാരൻ ശേഖർ അയ്യന്തോളിന്റെ ശിഷ്യനാണ്. ആനക്കര മുതൽ ആറങ്ങോട്ടുകര വരെയുള്ള ഭാഗങ്ങളിലാണ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ച് ഇവർ ചുവരെഴുത്ത് നടത്തുന്നത്.