രണ്ടുമാസമായ കുഞ്ഞിനെ ലോട്ടറി വിൽപനക്കാരിക്ക് നൽകി അമ്മ കടന്നുകളഞ്ഞു
Mail This Article
മരുതറോഡ് ∙ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ റോഡരികിൽ ലോട്ടറി വിറ്റിരുന്ന യുവതിക്കു നൽകി അമ്മ കടന്നുകളഞ്ഞു. യുവതി വിവരം നൽകിയതിനെ തുടർന്നു പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ മലമ്പുഴ ആനന്ദ് ഭവനിലേക്കു മാറ്റി. അസം സ്വദേശിനിയായ അമ്മയ്ക്കെതിരെ ശിശുസംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയുടെ അച്ഛൻ വീട്ടിനുള്ളിൽ ഉറങ്ങുന്നതിനിടെയാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചു പോയത്. ഇന്നലെ രാവിലെയോടെ കൂട്ടുപാതയിലാണു സംഭവം. ഒരുവർഷം മുൻപാണ് അസം സ്വദേശികളായ ദമ്പതികൾ മരുതറോഡ് വാടക വീട്ടിൽ താമസിക്കാനെത്തിയത്. 2 മാസം മുൻപാണു സ്ത്രീ തൃശൂരിൽ വച്ച് പ്രസവിച്ചത്.
ദമ്പതികൾ പതിവായി വഴക്കിടാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച അമ്മ എവിടെ പോയെന്നതു സംബന്ധിച്ച് ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. ഒരുമാസം മുൻപ് അമ്മ കുഞ്ഞിനെ വിൽക്കാനുള്ള ശ്രമം നടത്തിയെന്നു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. കുഞ്ഞിനെ ശിശുസംരക്ഷണ സമിതിയുടെ ഉത്തരവു പ്രകാരമാണ് മലമ്പുഴ ആനന്ദ് ഭവനിലേക്കു മാറ്റിയത്.
കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐ ആർ.ജതി, സീനിയർ സിപിഒമാരായ ആർ.രാജീദ്, എസ്.സിജി, ബീറ്റ് പൊലീസ് ഓഫിസർ എൻ.സായൂജ്, വനിതാ സിപിഒമാരായ എ.രമ്യ, കെ.ശ്രീക്കുട്ടി എന്നിവരാണു കുട്ടിയെ ശിശുസംരക്ഷണ സമിതി അധികൃതരുടെ അടുത്ത് എത്തിച്ചത്. സംഭവത്തിൽ വിശദ അന്വേഷണം ആരംഭിച്ചെന്ന് കസബ പൊലീസ് അറിയിച്ചു.