തെങ്ങുകളുടെ തലയൊടിച്ച് കൊടുംചൂട്
Mail This Article
വണ്ടിത്താവളം ∙ കടുത്ത ജലക്ഷാമവും ചൂടും മൂലം തെങ്ങുകൾ തലയൊടിഞ്ഞു നശിച്ചു തുടങ്ങി. കായ്ഫലമുള്ള തെങ്ങുകളാണ് ഏറെയും നശിച്ചിട്ടുള്ളത്. പട്ടഞ്ചേരി, പെരുമാട്ടി മേഖലയിലാണു രോഗം കൂടുതലായി കാണുന്നത്. കാറ്റുവീഴ്ചയെയും മണ്ടരിയെയും അതിജീവിച്ചും തെങ്ങുകൃഷി ചെയ്തുവരുന്നവർക്കു വരൾച്ച സമ്മാനിക്കുന്നതു കനത്ത നഷ്ടമാണ്.കിഴക്കൻ മേഖലയിൽ തോട്ടങ്ങൾക്കും പറമ്പുകൾക്കും പുറമേ നെൽക്കൃഷിയുള്ള പാടങ്ങളുടെ വരമ്പിലും തെങ്ങു വളർത്തുന്നുണ്ട്.
പാടവരമ്പത്തു തെങ്ങു വളർത്തുന്നതിലൂടെ കർഷകർക്കു കരിക്ക്, നാളികേരം, മടലുകൾ എന്നിവയിൽ നിന്ന് അധിക വരുമാനം ലഭിക്കുന്നു. എന്നാൽ തീരെ വെള്ളം കിട്ടാതെ വരുന്നതോടെ തെങ്ങുകളുടെ വളർച്ച മുരടിക്കുന്നു. 4 മാസത്തിലേറെയായി മഴയില്ലാത്തതും കനാൽ വെള്ളത്തിന്റെ കുറവും ജില്ലയിലെ കനത്ത ചൂടുംതെങ്ങുകൃഷിയെ കാര്യമായി ബാധിച്ചതായി കർഷകനായ സി.എൻ. വിപിനകുമാരൻ പറയുന്നു. മടലുകൾ ഉണങ്ങിത്തൂങ്ങി ക്രമേണ കൊഴിഞ്ഞു വീഴുകയും കാറ്റിൽ തെങ്ങുകൾ തല ഒടിഞ്ഞു വീഴുകയുമാണു ചെയ്യുന്നത്. കൃഷി ഉദ്യോഗസ്ഥരുടെ ശ്രദ്ധ വേണമെന്നു കർഷകർ ആവശ്യപ്പെട്ടു.