കണ്ണില്ലാത്ത ക്രൂരത;കാവൽപുരയ്ക്കും തേങ്ങയ്ക്കും തീയിട്ടു
Mail This Article
മുതലമട ∙ കർഷക കൃഷിയിടത്തിൽ സൂക്ഷിച്ച തേങ്ങയ്ക്കും കുളത്തിനു സമീപത്തെ കാവൽപുരയ്ക്കും രാത്രിയുടെ മറവിൽ തീയിട്ടു ക്രൂരത. ചുള്ളിയാർഡാമിനു സമീപം താമസിക്കുന്ന പരേതനായ ശ്രീരാമന്റെ ഭാര്യ സരോജിനിയുടെ കൃഷിയിടത്തിൽ ബുധനാഴ്ച രാത്രിയിലാണു അജ്ഞാതർ തീയിട്ട സംഭവം. തേങ്ങയിട്ടു വ്യാപാരികൾ എടുക്കാൻ വരാത്തതുകാരണം തെങ്ങിൻ പട്ടകൾ കൊണ്ടു തന്നെ കൃഷിയിടത്തിൽ സൂക്ഷിച്ച മുവായിരത്തോളം തേങ്ങയുടെ മുകളിലെ പട്ടയ്ക്കാണു തീയിട്ടത്. ഇതു കൂടാതെ കുളത്തിനോടു ചേർന്നു നിർമിച്ച കാവൽ പുരയ്ക്കും തീയിട്ടു. ഇത് പൂർണമായും കത്തി നശിച്ചു.
സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കർഷകരുടെ വരുമാന മാർഗങ്ങളെ തീയിട്ടു നശിപ്പിക്കുന്ന സ്ഥിതി ഗൗരവത്തിൽ എടുക്കണമെന്ന ആവശ്യവുമായി കർഷക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്ലങ്കോട് പഞ്ചായത്തിലെ ബംഗ്ലിമേട്ടിൽ കർഷകനായ ബൈജുവിന്റെ കൃഷിയിടത്തിലെ അറുപതോളം കവുങ്ങുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചിരുന്നു. തുടർച്ചയായി രണ്ടാമത്തെ സംഭവമായിരുന്നു അത്. നെൽക്കൃഷി ഉണങ്ങി നഷ്ടം നേരിടുകയും കാർഷിക മേഖല പ്രതിസന്ധിയിലാവുകയും ചെയ്തതിനെ തുടർന്നാണു കർഷകർ മറ്റു കൃഷികളെ ആശ്രയിക്കുന്നത്. എന്നാൽ അതു രാത്രിയുടെ മറവിൽ നശിപ്പിക്കുന്നതു കാർഷികമേഖലയോടും കർഷക കുടുംബങ്ങളോടും ചെയ്യുന്ന ക്രൂരതയാണെന്നു കർഷകർ പറയുന്നു.