ADVERTISEMENT

പെരുവെമ്പ് ∙ റഷ്യയിലെ പുടിൻ ഭരണ സംവിധാനത്തിനു സമാനമായി ഇന്ത്യൻ ജനാധിപത്യത്തെ മാറ്റിയെടുക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നതെന്നു കെപിസിസി മുൻ പ്രസി‍ഡന്റ് വി.എം.സുധീരൻ പറഞ്ഞു. ആലത്തൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ പെരുവെമ്പ് മണ്ഡലം തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 റഷ്യയിൽ പുടിൻ തന്നെയാണു തിരഞ്ഞെടുപ്പു നടത്തുന്നത്. തനിക്കു വലിയ ഭൂരിപക്ഷമാണെന്ന് അദ്ദേഹം തന്നെ പറയും. ജനാധിപത്യ വിരുദ്ധമായ, ജനാധിപത്യത്തെ കശാപ്പു ചെയ്യുന്ന ഇതേ നടപടികളാണു മോദി സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യ കണ്ട ഏറ്റവും മോശപ്പെട്ട, ജനാധിപത്യ വിരുദ്ധനായ ഭരണാധികാരിയാണു നരേന്ദ്രമോദിയെന്നും സുധീരൻ പറഞ്ഞു.

വൻകിട പണക്കാരുടെ കിട്ടാക്കടം 15 ലക്ഷം കോടിയോളം രൂപ എഴുതിത്തള്ളിയ ബിജെപി സർക്കാർ കടക്കെണിയിലായ കർഷകരെ കണ്ടില്ലെന്നു നടിച്ചു. നരേന്ദ്രമോദി അധികാരത്തിൽ വരുമ്പോൾ പ്രഖ്യാപിച്ചത് 50 രൂപയ്ക്കു പെട്രോൾ നൽകുമെന്നാണ്. എന്നാൽ, ഇന്നു 2014നേക്കാൾ ക്രൂഡോയിൽ വില കുറ​ഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയർന്നു. മോദിയുടെ ഭരണത്തിൽ വില കുറഞ്ഞതു രൂപയുടെ മൂല്യത്തിനും മോദിക്കുമാണ്.

പൗരത്വനിയമത്തിൽ പ്രതിഷേധിച്ചു സമരം ചെയ്തവർക്കെതിരെ എണ്ണൂറിലധികം കേസ് എടുത്ത പിണറായി വിജയൻ, മോദിയെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണ്. പിണറായിയുടെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് പാർട്ടി കമ്യൂണിസം കൈവിട്ടു മുതലാളിത്തത്തിന്റെ വഴിയെയാണ്. കമ്യൂണിസ്റ്റ് പാർട്ടിയിലെ സാധാരണക്കാർ ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യും.

മോദിക്കും പിണായിക്കും എതിരെയുള്ള വിധിയെഴുത്താവും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പെന്നും വി.എം.സുധീരൻ പറഞ്ഞു.യുഡിഎഫ് മണ്ഡലം ചെയർമാൻ പി.സുരേഷ്ബാബു അധ്യക്ഷനായി. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ, മുൻ എംഎൽഎ കെ.അച്യുതൻ, ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ, കെപിസിസി അംഗം സജേഷ് ചന്ദ്രൻ, ഡിസിസി സെക്രട്ടറി എം.പത്മഗിരീശൻ, കെ.മധു, പി.രതീഷ്, കെ.എ.ഷീബ, കെ.മോഹനൻ, വി.ബാബു, എൻ.നാസർ, വി.വത്സൻ എന്നിവർ പ്രസംഗിച്ചു. 

വൈദ്യുതി തടസ്സത്തിലും മുടങ്ങാതെ പ്രസംഗം
∙ പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ രണ്ടു തവണ വൈദ്യുതി പണിമുടക്കിയപ്പോഴും വി.എം.സുധീരൻ പ്രസംഗം തുടർന്നു. വൈദ്യുതി മുടങ്ങി മൈക്ക് ഓഫ് ആയ സമയത്തു വേദിയുടെ നടുവിൽ നിന്നു പ്രസംഗിച്ചു. 

അച്യുതനുമായി സൗഹൃദം പുതുക്കി
∙ പെരുവെമ്പ് മണ്ഡലം കൺവൻഷനിൽ കാഴ്ചക്കാരനായി സദസ്സിലിരുന്ന മുൻ എംഎൽഎ കെ.അച്യുതനുമായി സൗഹൃദം പങ്കിട്ടു സുധീരൻ. അച്യുതനെ കാണാനായത് ഏറെ സന്തോഷകരമായ നിമിഷമെന്നു പറഞ്ഞ സുധീരൻ ഏറെക്കാലത്തെ നിയമസഭാ പ്രവർത്തനവും എടുത്തു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com