ADVERTISEMENT

കഞ്ചിക്കോട് ∙ മൂന്നു ദിവസത്തെ വേദനയ്ക്കൊടുവിൽ പിടിയാന ചെരിഞ്ഞു. മലമ്പുഴ കൊട്ടേക്കാട് റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി പരുക്കേറ്റ ആനയെ രക്ഷിക്കാനുള്ള വനം ഉദ്യോഗസ്ഥരുടെ ശ്രമം വിഫലമായി.   മലമ്പുഴ വനത്തോടു ചേർന്ന് ഒരുക്കിയ താൽക്കാലിക കേന്ദ്രത്തിൽ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് 25 വയസ്സുള്ള ആനയുടെ അന്ത്യം മെഡിക്കൽ സംഘം സ്ഥിരീകരിച്ചത്.

പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രി തന്നെ സംസ്കരിച്ചു. ഇന്നലെ രാവിലെ ആരോഗ്യനില കൂടുതൽ വഷളായതിനെത്തുടർന്നു വനംവകുപ്പ് തൃശൂരിൽ നിന്നുള്ള മെഡിക്കൽ ടീമിനെ വീണ്ടും എത്തിച്ചെങ്കിലും സ്ഥിതിയിൽ മാറ്റമുണ്ടായില്ല. മരുന്നുകളോടു പ്രതികരിക്കാതായ ആന ഉച്ചയോടെ വെള്ളംപോലും കുടിക്കാതായി. കാലിനും ഇടുപ്പെല്ലിനും പുറമേ ആന്തരാവയവങ്ങൾക്കും ഗുരുതര പരുക്കേറ്റിട്ടുണ്ടെന്നു വനംവകുപ്പ് ഡോക്ടർമാർ പറഞ്ഞു. 

ബുധനാഴ്ച പുലർച്ചെയാണ് ആനയെ ചരക്കുട്രെയിൻ ഇടിച്ചത്. ജനവാസ മേഖലയിൽ വെള്ളം തേടിയെത്തിയ ആനക്കൂട്ടം തിരിച്ചു വനത്തിലേക്കു കയറുന്നതിനിടെ ഏറ്റവും പിന്നിലുണ്ടായിരുന്ന പിടിയാനയെ ട്രെയിൻ ഇടിക്കുകയായിരുന്നു. ലോക്കോ പൈലറ്റിനെതിരെ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. 

ചികിത്സയുടെ തുടക്കത്തിൽ മരുന്നുകളോടു പ്രതികരിച്ചതും തീറ്റയെടുത്തതും പ്രതീക്ഷ നൽകിയിരുന്നു.  വനംവകുപ്പ് സീനിയർ സർജൻ ഡോ.ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ ചികിത്സിച്ചത്. ഇതിനിടെ കാട്ടാനക്കൂട്ടം പലതവണ പ്രദേശത്തെത്തിയത് ആശങ്കയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com