നെല്ലുവില ലഭിച്ചില്ല; കടക്കെണിയിൽ കർഷകർ
Mail This Article
കുമരനല്ലൂർ ∙ നെല്ലു നൽകിയതിന്റെ പണം ഇനിയും ലഭിക്കാതെ കർഷകർ പ്രതിസന്ധിയിൽ. കപ്പൂർ കൃഷിഭവൻ പരിധിയിലെ മുന്നൂറിലധികം കർഷകരാണ് മാർച്ച് ആദ്യവാരം കയറ്റിയ നെല്ലിന്റെ പണം ലഭിക്കാതെ കൃഷിഭവനിലും ബാങ്കിലും കയറിയിറങ്ങുന്നത്. പെരുന്നാളും വിഷുവിനും വരെ കടം വാങ്ങേണ്ടി വന്നെന്നു കർഷകർ പറഞ്ഞു. മാർച്ച് നാലിനു കയറ്റിയ നെല്ല് 9നു മില്ലിൽ എത്തിച്ചെങ്കിലും പിഎംഒ വെരിഫിക്കേഷൻ പൂർത്തിയാകുന്നത് ഏപ്രിൽ ആദ്യവാരമാണ്.
ഇൗ കാലതാമസമാണു വില വിതരണം വൈകിച്ചതെന്നു വിവിധ പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു. ഏപ്രിൽ അഞ്ച് വരെ പിഎംഒ വെരിഫിക്കേഷൻ പൂർത്തിയാവരുടെ ലിസ്റ്റ് ബാങ്കുകൾക്ക് നൽകിയതായാണ് എറണാകുളം റീജനൽ ഓഫിസിൽ നിന്നു ലഭിച്ച വിവരം. യഥാസമയം പണം ലഭിക്കാത്തതിനാൽ പൊടിവിത ഉൾപ്പെടെ തുടർ കൃഷിപ്പണികൾക്കു പണം കണ്ടെത്താനാകാതെ നട്ടം തിരിയുകയാണു കർഷകർ. കൃത്യതയും ഉത്തരവാദിത്തവുമില്ലാതെയാണ് ഉദ്യോഗസ്ഥർ പെരുമാറുന്നതെന്നു പാടശേഖര ഭാരവാഹികൾ ആരോപിക്കുന്നു.
അധികൃതരുടെ വാക്ക് വിശ്വസിച്ച് നെൽക്കൃഷി തുടരാനാകില്ലെന്ന നിലപാടിലാണു കർഷകർ. ഒരേക്കർ കൃഷിക്ക് 30,000 മുതൽ 40,000 രൂപയോളം ചെലവ് വരുന്നുണ്ട്. 10–20 ഏക്കർ സ്ഥലത്തു പാട്ടത്തിനെടുത്തും മറ്റും കൃഷിയിറക്കുന്ന കർഷകർ കടം വാങ്ങിയും മറ്റുമാണു പണം കണ്ടെത്തുന്നത്. സംഭരണ വില യഥാസമയം ലഭിച്ചാസേ നിലവിലെ കടം അധിക ബാധ്യതയില്ലാതെ വീട്ടാനാകൂ.