കുത്തിറക്കവും 15 കൊടുംവളവുകളും, ട്രാക്ടറുകൾ മാത്രം ഓടുന്ന വഴി; ആംബുലൻസ് ഓടിച്ച് ജീവൻ രക്ഷിച്ച് അഭിലാഷ്...
Mail This Article
ശബരിമല∙ അപകടകരമായ കുത്തിറക്കവും 15 കൊടുംവളവുകളും നിറഞ്ഞ സ്വാമി അയ്യപ്പൻ റോഡിലൂടെ ആംബുലൻസ് ഓടിച്ച് ഇത്തവണ 12 തീർഥാടകരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കെ.കെ.അഭിലാഷ്. ദേവസ്വം ബോർഡ് ഓഫ് റോഡ് ആംബുലൻസിന്റെ ഡ്രൈവറാണ് തിരുവനന്തപുരം പൗഡിക്കോണം ശാസ്താ മന്ദിരത്തിൽ കെ.കെ.അഭിലാഷ്. ട്രാക്ടറുകൾ മാത്രം ഓടുന്ന വഴിയിലൂടെ ആംബുലൻസുമായുള്ള യാത്ര ശ്രമകരമാണ്. ദർശനത്തിനു വരുന്നതും മടങ്ങുന്നതുമായ എല്ലാ തീർഥാടകരും പോകുന്ന ഏക വഴി. വീതി കുറവ്. അതിനിടയിലൂടെ വേണം ആംബുലൻസുമായി പായാൻ.
80 ഡിഗ്രി വരെ ചരിവുള്ള കുത്തിറക്കം. അതിൽ തന്നെ അപകടം പതിയിരിക്കുന്ന കൊടും വളവുകൾ. പതിമൂന്നാം വളവാണ് ഏറ്റവും അപകടം നിറഞ്ഞത്. ഒട്ടേറെത്തവണ ട്രാക്ടർ മറിഞ്ഞ് അപകടം ഉണ്ടായ സ്ഥലം. ചരൽമേടിനു മുകളിലെ എസ് വളവും അതുപോലെയാണ്. സന്നിധാനം ഗവ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ.മനോജ് രോഗിയുടെ സ്ഥിതികൾ ശരിക്കും പറഞ്ഞു മനസ്സിലാക്കിയാണ് ആംബുലൻസിൽ കയറ്റുന്നത്. അതിനനുസരിച്ചാണ് വേഗം കൂട്ടുന്നതും കുറയ്ക്കുന്നതും.
എത്രയും വേഗം പമ്പയിൽ എത്തിക്കാൻ പറഞ്ഞ കേസിൽ പരമാവധി 7 മിനിറ്റ് എടുത്തു. അല്ലാത്തതിന് 10 മിനിറ്റ് വരെയും.ഹൃദ്രോഗികളായ തീർഥാടകരെ മുൻപ് അയ്യപ്പ സേവാസംഘം പ്രവർത്തകരാണ് ചുമന്ന് പമ്പയിൽ എത്തിച്ചിരുന്നത്. അതിന് 40 മിനിറ്റ് വരെ എടുക്കുന്നു. ഹൃദ്രോഗ മരണങ്ങൾ കുറയ്ക്കാൻ തമിഴ്നാട് സ്വദേശിയായ ഭക്തനാണു 2016ൽ ആംബുലൻസ് സമ്മാനിച്ചത്. അന്നു മുതൽ അഭിലാഷാണ് ഡ്രൈവർ. മാസപൂജ ഉൾപ്പെടെ നട തുറക്കുന്ന സമയത്ത് അഭിലാഷ് സേവനത്തിനുണ്ട്. ഇതിനോടകം 614 ഹൃദ്രോഗികളെ പമ്പയിൽ എത്തിച്ചു.