ADVERTISEMENT

പത്തനംതിട്ട ∙ വേനൽ ചൂടിന് തീ പകർന്നു ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി ചർച്ചകളും സജീവം. ആരാകും സ്ഥാനാർഥികൾ എന്ന കാര്യത്തിൽ പല മുന്നണികളും മൗനം തുടരുമ്പോൾ അനൗദ്യോഗികമായി പല പേരുകളും ചർച്ചകളിലുണ്ട്. യുഡിഎഫിന്റെ സ്ഥാനാർഥി ആന്റോ ആന്റണി എംപി തന്നെയാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ചരൽകുന്നിൽ നടന്ന മണ്ഡലം പ്രസിഡന്റുമാരുടെയും യുഡിഎഫ് നേതാക്കളുടെയും യോഗത്തിലും ഇത് സംബന്ധിച്ച കൃത്യമായ സൂചന നേതാക്കൾക്കു നൽകിയിട്ടുണ്ട്. മണ്ഡലം കമ്മിറ്റി കൺവൻഷനുകൾ 8ന് തുടങ്ങും. കെ.സുധാകരനും വി.ഡി.സതീശനും നയിക്കുന്ന സമരാഗ്നി ജില്ലയിൽ പ്രവേശിക്കുന്നതോടെ തിരഞ്ഞെടുപ്പ് കളത്തിൽ ആദ്യ കരു യുഡിഎഫ് നീക്കും.

2009 മുതൽ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആന്റോയ്ക്ക് ഇത് നാലാമത്തെ അങ്കമാണ്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയമസഭാ മണ്ഡലങ്ങളും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ഈ മേഖലയിൽ ആന്റോയ്ക്കുള്ള മേൽകൈ മറ്റാർക്കും അവകാശപ്പെടാനില്ലെന്നതും മറ്റൊരു പേരിനുള്ള സാധ്യത യുഡിഎഫിൽ ഇല്ലാതാക്കുന്നു. അതേസമയം എൽഡിഎഫിൽ ജില്ലയുടെ ചുമതലയുള്ള പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്കിന്റെയും റാന്നി മുൻ എംഎൽഎ രാജു ഏബ്രഹാമിന്റെയും പേരുകൾക്കാണു മുൻതൂക്കമെങ്കിലും ആരാകും എൽഡിഎഫ് സ്ഥാനാർഥി എന്ന കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

ഇ.ഡി വിഷയം ചൂടുപിടിച്ചാൽ തോമസ് ഐസക്കിന് പകരം രാജു ഏബ്രഹാമിന് സ്ഥാനാർഥി നിർണയത്തിൽ മേൽകൈ ലഭിക്കും. ബിജെപിയെ സംബന്ധിച്ചു കേന്ദ്ര നേതൃത്വം നേരിട്ടു നിരീക്ഷിക്കുന്ന എ പ്ലസ് മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. പി.സി.ജോർജിന്റെയും കുമ്മനം രാജശേഖരന്റെയും പേരുകളാണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്.

ശബരിമല യുവതീപ്രവേശന വിഷയം കത്തിനിന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 3 ലക്ഷത്തിനടുത്ത് വോട്ട് ബിജെപിക്ക് മണ്ഡലത്തിൽ ലഭിച്ചിരുന്നു. ഹൈന്ദവ വോട്ടുകൾക്കു പുറമേ ക്രൈസ്തവ വോട്ടുകളും സമാഹരിക്കാൻ പി.സി.ജോർജിന് കഴിയുമെന്നു നേതാക്കൾ കരുതുന്നു. ക്ഷേത്രങ്ങളിലെ പരിപാടികളിൽ പങ്കെടുക്കുന്ന പി.സി.ജോർജിന്റെ നിലപാടുകൾ ബിജെപിക്കു സ്വീകാര്യമായതിനാൽ ജോർജിനോട് അകലം പാലിക്കേണ്ട കാര്യമില്ലെന്നും അവർ പറയുന്നു.

കുമ്മനത്തിന് അണികൾക്കും വിശ്വാസികൾക്കും ഇടയിലുള്ള ജനസമ്മതിയാണ് അദ്ദേഹത്തെ പരിഗണിക്കുന്നതിന് പിന്നിൽ. 2009ൽ 4.64 ശതമാനവും 2014ൽ 10.5 ശതമാനവുമായിരുന്ന ബിജെപി വോട്ട് വിഹിതം 2019ൽ 28.95 ശതമാനമായി ഉയർന്നിരുന്നു. ഈ ഗ്രാഫ് ഉയർത്താൻ കഴിയുന്ന ഒരാളാകണം സ്ഥാനാർഥിയെന്നാണ് അണികളുടെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com