വനിതകളുടെ സംഘക്കൃഷിത്തോട്ടത്തിലെ 600 കുലവാഴകൾ ചൂടിൽ നിലംപൊത്തി; 4 ലക്ഷം രൂപയോളം നഷ്ടം
Mail This Article
കുളനട ∙ വനിതകൾ ചേർന്ന് നടത്തിവന്ന സംഘക്കൃഷിയിലെ 600 വാഴകൾ കൊടുംചൂടിൽ ഒടിഞ്ഞുവീണു. കുലവാഴകളാണ് നശിച്ചത്. ഏതാനും ദിവസങ്ങൾകൂടി കഴിഞ്ഞാൽ വിളവെടുപ്പിനു പാകമായവയായിരുന്നു കുലകൾ. അച്ചൻകോവിലാറ്റിൽ നിന്നു മോട്ടർ ഉപയോഗിച്ചു മുടങ്ങാതെ വെള്ളമൊഴിച്ചിട്ടും മുകൾ ഭാഗം ഒടിഞ്ഞു വീഴുകയായിരുന്നു. അരോമ എന്ന പേരിൽ ഞെട്ടൂർ വടശേരിൽ കിഴക്കേതിൽ കലാകുമാരിയുടെ നേതൃത്വത്തിൽ ഫ്രജിസ, ഗീതാ രഘു, സന്തോഷ് എന്നിവർ ചേർന്നു നടത്തിയ നേന്ത്രവാഴക്കൃഷിക്കാണ് വ്യാപകനാശം.
ഡോ.പി.എ.സാജുദ്ദീന്റെ ഒന്നര ഏക്കറിലെ വാഴക്കൃഷിയും നശിച്ചിട്ടുണ്ട്. അച്ചൻകോവിലാറിന്റെ തീരത്തുള്ള 3.5 ഏക്കറിലാണ് ഇവരുടെ കൃഷിത്തോട്ടം. വാഴ കൂടാതെ പച്ചക്കറി,ഇഞ്ചി,കപ്പ,ചേന അടക്കം 4 വർഷമായി കൃഷി ചെയ്യുന്നുണ്ട്. മുൻ വർഷങ്ങളിലും വെള്ളം കയറിയും ജലക്ഷാമം മൂലവും കൃഷി നാശമുണ്ടായിരുന്നു. ഇത്തവണ ചൂട് കൂടിയ നവംബർ മുതൽ മോട്ടർ ഉപയോഗിച്ചു മുടങ്ങാതെ വെള്ളമൊഴിച്ചിരുന്നതാണ്. പിണ്ടിയുടെ പകുതി ഭാഗംവച്ചാണ് വാഴകളെല്ലാം ഒടിഞ്ഞുവീണത്. 4 ലക്ഷം രൂപയിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.