ഒരുതുള്ളി പോലുമില്ല, നല്ല വെള്ളം എങ്ങും...; ജലക്ഷാമം രൂക്ഷം, അപ്പർ കുട്ടനാട് വലയുന്നു
Mail This Article
തിരുവല്ല ∙ അപ്പർകുട്ടനാടൻ മേഖലയിൽ ഉൾപ്പെടെ തിരുവല്ല താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം. പമ്പാ നദിയുടെ പ്രധാന കൈവഴികളായ കോലറയാർ അരീത്തോട് എന്നിവയിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. ചിലയിടങ്ങളിൽ മാലിന്യം അടിഞ്ഞു കൂടിയതിനാൽ കിണറുകൾ ഉൾപ്പെടെയുള്ള ജല സംഭരണികളിലേക്ക് ഉറവകളിലൂടെ മലിനജലം എത്തുന്നു. ഇതുകാരണം കിണറുകളിലെ വെള്ളവും ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. നിരണം, കടപ്ര, പെരിങ്ങര, നെടുമ്പ്രം പഞ്ചായത്തുകളുടെ പല മേഖലകളിലും ജല അതോറിറ്റിയുടെ പൈപ്പ് ലൈനിലുടെ വെള്ളം എത്താത്തതും പ്രശ്നമാകുന്നു. ആഴ്ചയിൽ ഒരു തവണ പോലും എത്താത്ത മേഖലകളുണ്ട്. പലരും കുടിക്കാനെങ്കിലും അൽപം വെള്ളത്തിനു വേണ്ടി നെട്ടോട്ടമോടുന്നു.
കവിയൂർ പഞ്ചായത്തിന്റെ പകുതിയോളം വാർഡുകളിൽ ശുദ്ധ ജലക്ഷാമം രൂക്ഷമാണ്. മുണ്ടിയപ്പള്ളി പ്രദേശത്തു വെള്ളം കിട്ടാക്കനിയാണ്. വൈഎംസിഎ ജംക്‌ഷൻ- മുണ്ടയ്ക്കമണ്ണ്, സിഎംഎസ് ഹൈസ്കൂൾ ജംക്‌ഷൻ - പുന്നിലം റോഡിന്റെ സമീപ പ്രദേശങ്ങളിൽ ശുദ്ധജലം മുടങ്ങുന്നതു പതിവായി. ജലവിതരണം പതിവായി മുടങ്ങുന്നതു നിവാസികളെ ഏറെ ദുരിതത്തിലാക്കി. ഇവിടെ കുടിവെള്ളത്തിനായി ആഴ്ചകൾ കാത്തിരിക്കേണ്ട ഗതികേടിലാണ്. വേനൽ കടുത്തതോടെ പല കിണറുകളിലും ജലനിരപ്പ് താഴ്ന്നു. ഇലവുങ്കൽമല, കൊടുംനാട്ടുംകുന്ന്, വള്ളംകുന്ന് പ്രദേശങ്ങളിലും ജലക്ഷാമം അനുഭവപ്പെടുന്നു. ഈ പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു
ജലചൂഷണം വ്യാപകമെന്ന് പരാതി
ജല അതോറിറ്റിയുടെ പൈപ്പ് ലൈനിലൂടെ ജല ചൂഷണവും നടക്കുന്നതായി പരാതി ഉണ്ട്. കെട്ടിട നിർമാണ ആവശ്യങ്ങൾക്കും കൃഷി. ചെടി നനയ്ക്കൽ എന്നിവയ്ക്കുമായി ജല അതോറിറ്റിയുടെ വെള്ളം ചോർത്തുന്നതായും ആക്ഷേപമുണ്ട്. മണിമലയാറ്റിൽ വിവിധ ഇടങ്ങളിൽ മാലിന്യം അടിഞ്ഞു കൂടിയിരിക്കുന്നതും പ്രശ്നമാകുന്നു.