ഐസക്കിന്റെ നാമനിർദേശ പത്രികയെച്ചൊല്ലി യുഡിഎഫ്–എൽഡിഎഫ് തർക്കം; വിശദീകരണം തേടുമെന്ന് കലക്ടർ
Mail This Article
പത്തനംതിട്ട ∙ പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക് നാമനിർദേശപത്രികയിൽ നൽകിയ വിവരത്തെച്ചൊല്ലി തർക്കം. തോമസ് ഐസക്കിന്റെ നാമനിർദേശ പത്രികയിൽ ഭാര്യ എന്ന കോളത്തിൽ ബാധകമല്ലെന്ന് എഴുതിയിരിക്കുന്നത് സംബന്ധിച്ചു വ്യക്തത വരുത്തണമെന്ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്കിടെ യുഡിഎഫ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് വഴിവച്ചത്. നാമനിർദേശ പത്രിക സ്വീകരിച്ച വരണാധികാരിയായ ജില്ലാ കലക്ടർ ഇത് സംബന്ധിച്ച് ഐസക്കിനോട് വിശദീകരണം തേടുമെന്നു പറഞ്ഞു.
ഭാര്യ എന്ന കോളത്തിൽ വിവാഹിതൻ, അവിവാഹിതൻ, ബന്ധം വേർപെടുത്തിയ ആൾ എന്നിങ്ങനെ 3 ഉത്തരങ്ങളിൽ ഏതെങ്കിലും ഒന്നാണ് എഴുതേണ്ടതെന്നും ബാധകമല്ലെന്നു പറയുന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കണമെന്നും യുഡിഎഫ് ഇലക്ഷൻ ഏജന്റ് ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ ആവശ്യപ്പെട്ടു. കൃത്യമായ വിവരം നൽകാത്തത് സ്വത്തുവിവരം മറച്ചു വയ്ക്കാനുള്ള ബോധപൂർവമായ നീക്കണമാണെന്നും യുഡിഎഫ് ആരോപിച്ചു. എന്നാൽ അങ്ങനെ എഴുതേണ്ട ആവശ്യമില്ലെന്ന നിലപാടാണ് തോമസ് ഐസക്കിന്റെ ഇലക്‌ഷൻ ഏജന്റായ ഓമല്ലൂർ ശങ്കരൻ സ്വീകരിച്ചത്. യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ സത്യവാങ്മൂലത്തിൽ ഭാര്യയുടെ അക്കൗണ്ട് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് എൽഡിഎഫും പരാതിപ്പെട്ടു.